കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയുമായി രാത്രി വൈകി വീണ്ടും കൂടത്തായി പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യ സ്ഥലത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് രാത്രി പത്തോടെ അന്വേഷണസംഘം കൂടത്തായിയിലേക്ക് കുതിച്ചത്. ഐ എസ്ടി സെൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സങ്കേതിക സംഘവും രാത്രി രണ്ടാമതും കൂടത്തായിലെത്തി.
ജോളിയുടെ ഭർത്താവ് ഷാജു, ഇയാളുടെ പിതാവ് സക്കറിയാസ് എന്നിവരെ ഇന്നലെ ഒരുമിച്ചിരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ആ സമയം ജോളിയിൽ നിന്ന് ലഭിച്ച വളരെ നിർണായകമായ വിവരത്തെ കുറിച്ച് ഉടനടി പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ. ഹരിദാസിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കൂടത്തായിയിലെത്തി. സയനൈഡിന്റെ ബാക്കിയടക്കം കണ്ടെത്തിയതായും സൂചനയുണ്ട്. അന്നമ്മ, ടോം തോമസ്, റോയ് തോമസ്, മഞ്ചാടി മാത്യു എന്നിവരെ കൊന്നത് എങ്ങനെയെന്ന് ജോളി ഇന്നലെ വിശദീകരിച്ചിരുന്നു. ഫോറൻസിക് സംഘത്തിന്റെ സാന്നിധ്യ ത്തിൽ ജോളി ഇന്നലെയത് പൊന്നാമറ്റം വീട്ടിൽ പുനരാവിഷ്കരിച്ചു.
പൊന്നാമറ്റം വീട്ടിൽ രാത്രിയിലും തെളിവെടുപ്പ്
01:52 AM Oct 15, 2019 | Deepika.com