കൊച്ചി: വാഹനാപകടങ്ങളുടെ കാരണമെന്തെന്നും ഉത്തരവാദികളാരാണെന്നും കണ്ടെത്താൻ പൊതു വാഹനങ്ങളിൽ ഡാഷ് കാമുകൾ (കാമറകൾ) സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.
5000 രൂപയിൽ താഴെ വിലയുള്ള ഡാഷ് കാമുകളിൽ ദൃശ്യങ്ങൾ ആഴ്ചകളോളം റെക്കോർഡ് ചെയ്യാൻ കഴിയുമെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ സർക്കാർ സത്യവാങ്മൂലം നൽകാനും നിർദേശിച്ചു. കോഴിക്കോട് പേരാന്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച കേസിൽ അറസ്റ്റിലായ ബസ് ഡ്രൈവർ സുനീഷ് നൽകിയ ജാമ്യാപേക്ഷയിലാണു ഹൈക്കോടതി നിർദേശം നൽകിയത്.
സംസ്ഥാനത്ത് രണ്ടു ദശാബ്ദമായി പ്രതിവർഷം 40,000 അപകടങ്ങൾ ഉണ്ടാകുന്നെന്നു കോടതി ചൂണ്ടിക്കാട്ടി.
2018ൽ 4199 പേരാണ് അപകടത്തിൽ മരിച്ചത്. 31,000 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മിക്ക കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ട് പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ല. നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാത്തതും പഴഞ്ചൻ അന്വേഷണ രീതിയും സാക്ഷികൾ കാട്ടുന്ന നിസംഗതയും നിമിത്തം പ്രതികൾ പലപ്പോഴും രക്ഷപ്പെടുകയാണ്. യൂറോപ്യൻ രാജ്യങ്ങളിലും റഷ്യയിലും വാഹനങ്ങളിൽ ഡാഷ് കാം സ്ഥാപിക്കണമെന്ന് നിർബന്ധമുണ്ട്.
ഇൻഷ്വറൻസ് ക്ലെയിം തീർപ്പാക്കാനും ഇതു സഹായിക്കും. അപകട കാരണം, വാഹനം ഓടിച്ചിരുന്നതാര്, തുടങ്ങിയ വിവരങ്ങളെല്ലാം ഡാഷ് കാമിലെ ദൃശ്യങ്ങളിൽനിന്നു ലഭിക്കും. ഇത്തരം കാമറ ഉള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കും. പൊതുവാഹനങ്ങൾ ഓടിക്കുന്നവരെ നിരീക്ഷിക്കാൻ സംവിധാനമില്ല. ഡ്രൈവറായി നിയോഗിക്കുംമുന്പ് ഇവരുടെ വിവരങ്ങൾ പരിശോധിക്കാറില്ല. ഇത്തരക്കാരുടെ ഡ്രൈവിംഗ് രീതികൾ നിരീക്ഷിക്കാനോ അശ്രദ്ധമായി വാഹനം ഓടിക്കുന്നവരെ തടയാനോ നിലവിൽ സംവിധാനമില്ല. പാതകൾ ശവപ്പറന്പാകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സെപ്റ്റംബർ 25ന് ഉച്ചയോടെ പേരാന്പ്ര ബസ് സ്റ്റേഷനിലുണ്ടായ അപകടത്തെത്തുടർന്ന് 27ന് നരഹത്യാക്കുറ്റം ചുമത്തി സുനീഷിനെ അറസ്റ്റ് ചെയ്തു. എന്നാൽ ആ സമയത്ത് ബസ് ഓടിച്ചില്ലെന്നാണു ഹർജിക്കാരന്റെ വാദം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഹർജിക്കാരന് ജാമ്യം അനുവദിച്ചു. തുടർന്നാണു പൊതുവാഹനങ്ങളിൽ ഡാഷ് കാമുകൾ സ്ഥാപിക്കുന്ന കാര്യം പറഞ്ഞത്.
പൊതുവാഹനങ്ങളിൽ ഡാഷ് കാമുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ യോജിപ്പാണെന്നു ട്രാൻസ്പോർട്ട് കമ്മീഷണർക്കും ഡിജിപിക്കും വേണ്ടി ഹാജരായ സർക്കാർ അഭിഭാഷകൻ അറിയിച്ചു.
പൊതുഗതാഗത വാഹനങ്ങളിൽ കാമറകൾ സ്ഥാപിക്കേണ്ടി വരുമെന്നു ഹൈക്കോടതി
12:41 AM Oct 15, 2019 | Deepika.com