കാസര്‍ഗോഡ്: കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി ജനങ്ങളുടെ മനസില്‍ നീറുന്ന പ്രതിഷേധം വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. മഞ്ചേശ്വരത്തു യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആന്റണി കാസര്‍ഗോട്ട് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു.
കര്‍ഷകരുടെ കണ്ണീര്ച്ചങ്ങലയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇന്നത്തെ പത്രങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്. കേരളത്തിലെ കര്‍ഷകര്‍ക്കു പോലും ഇങ്ങനെയൊരു സമരപരിപാടി സ്വീകരിക്കേണ്ടിവരുന്നത് ഇതാദ്യമായാണ്. രാജ്യത്തെ കാര്‍ഷിക മേഖല അത്രമേല്‍ തകര്‍ന്നിരിക്കുന്നു. അതിനുമേലെ സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും അതേപടി അനുകരിക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇവിടെ കര്‍ഷകരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ആത്മഹത്യയുടെ വക്കിലാണ്.
മാധ്യമങ്ങളില്‍ എത്രകണ്ടു പരസ്യം നല്കിയാലും മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കാനാകില്ല. ലോകബാങ്ക് തന്നെ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് എന്നിവയേക്കാള്‍ പിന്നിലാണ്. റിസര്‍വ് ബാങ്കിന്റെയും എല്‍ഐസിയുടെയും മറ്റു പൊതുമേഖലാസ്ഥാപനങ്ങളുടെയും കരുതല്‍ ധനമെടുത്ത് ചെലവഴിച്ചാണു സര്‍ക്കാര്‍ ഇതു മറച്ചുവയ്ക്കുന്നത്. ഇതു വിത്തെടുത്ത് കുത്തുന്നതിനു തുല്യമാണ്. ഈ കരുതല്‍ ധനംകൂടി തീര്‍ന്നുകഴിഞ്ഞാല്‍ അടുത്ത വര്‍ഷം എന്തുചെയ്യുമെന്നുകൂടി ചിന്തിക്കണം.
പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിരോധവ്യവസായങ്ങളുമെല്ലാം നഷ്ടത്തിലെത്തിച്ചശേഷം വിറ്റഴിക്കുകയാണെന്ന് ആന്റണി കുറ്റപ്പെടുത്തി.
കേന്ദ്രസർക്കാർ വിത്തെടുത്തു കുത്തുന്നു: ആന്റണി
12:41 AM Oct 15, 2019 | Deepika.com