കൊച്ചി: അഞ്ചു മാസം തികയുംമുന്പേ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിന്റെ അന്വേഷണസംഘത്തിൽ അഴിച്ചുപണി. തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറും കോട്ടയം യൂണിറ്റിലെ രണ്ട് ഡിവൈഎസ്പിമാരുമടക്കം മൂന്നുപേരെ പുതിയതായി ടീമിന്റെ ഭാഗമാക്കിയാണ് അന്വേഷണസംഘം വിപുലീകരിച്ചിട്ടുള്ളത്.
നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത് എറണാകുളം യൂണിറ്റ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലാണ്. ഇനിയുള്ള അന്വേഷണം പുതിയ ഡിവൈഎസ്പിമാരുടെ കീഴിലായിരിക്കും. അതേസമയം, അന്വേഷണസംഘത്തിൽനിന്നും തന്നെ ഒഴിവാക്കിയെന്ന തരത്തിലുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഡിവൈഎസ്പി അശോക് കുമാർ വ്യക്തമാക്കി.
അഞ്ചു മാസം മുന്പാണ് മേൽപ്പാലം അഴിമതിയിൽ വിജിലൻസ് എറണാകുളം യൂണിറ്റ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകി. പാലം തകർന്നത് ഗൗരവമുള്ള കാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചതിനു പിന്നാലെയാണ് അന്വേഷണം വിജിലൻസിന് കൈമാറിയത്. എറണാകുളം സ്പെഷൽ യൂണിറ്റിലെ എട്ട് അംഗങ്ങളാണു സംഘത്തിലുണ്ടായിരുന്നത്. പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തതടക്കം കേസുമായി ബന്ധപ്പെട്ട് 18 ഓളം പേരെ ഇതുവരെ വിജിലൻസ് ചോദ്യം ചെയ്തിട്ടുണ്ട്.
പാലം പൊളിക്കുന്നതിൽ അനിശ്ചിതത്വം നീളുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണു കാണപ്പെടുന്നത്.
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ്: അഞ്ചു മാസം തികയും മുന്പേ അന്വേഷണസംഘത്തിൽ അഴിച്ചുപണി
12:28 AM Oct 15, 2019 | Deepika.com