കെമിക്കൽ എൻജിനീയറായ ആന്റണിയും സഹോദരൻ ഫെഡറൽ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ച കെ.എസ്. ജോസഫും കൃഷിയി ൽ പ്രഫഷണലുകളാണ്.
കെമിക്കൽ എൻജിനീയറിംഗിലാണു ബിരുദമെങ്കിലും ആന്റണിക്കു പ്രീയം കൃഷിയാണ്. അതിൽ തന്നെ അപൂർവയിനങ്ങളോടുണ്ട് പ്രത്യേകമായൊരു സ്നേഹം. കൊല്ലം ചവറ മിനറൽസ് ആൻഡ് മെറ്റൽസിലെ ജോലിക്കിടയിലും കാർഷികവൃത്തിക്കായി ഒഴിവുസമയം മാറ്റിവയ്ക്കുന്നതിനു പിന്നിലും ഈ സ്നേഹം തന്നെ.
പത്തനംതിട്ട മാരാമണിലെ കരീക്കുന്നേൽ വീട്ടിലെ 15 സെന്റിലാണ് കെ.എസ്. ആന്റണി തന്റെ കൃഷി സ്നേഹം പ്രകടമാക്കുന്നത്. വീട്ടുവളപ്പിലെ കൃഷി വ്യാവസായികാടിസ്ഥാനത്തിലൊന്നുമല്ലെങ്കിലും വീട്ടിലേക്കുള്ളതും മിച്ചം വരുന്ന അൽപം സുഹൃത്തുക്കൾക്കും, ഇതാണ് ആന്റണിയുടെ കൃഷിയുടെ കാതൽ. പന്പയുടെ തീരത്തുള്ള വീട്. ചുറ്റും പച്ചക്കറികളും വാഴയുമെല്ലാം ഭംഗിയായി വളർത്തിയെങ്കിലും പ്രളയം ഒന്നും അവശേഷിപ്പിച്ചില്ല. വീടിന്റെ രണ്ടാം നിലയിൽ ആറുദിവസം.
ഈ സമയം ഒന്നാംനില പൂർണമായും പ്രളയത്തിൽ മുങ്ങി. കൃഷിപാടെ വെള്ളത്തിലൊലിച്ചു. എങ്കിലും ആന്റണിയുടെ കൃഷി സ്നേഹത്തിനു കുറവൊന്നും സംഭവിച്ചില്ല. വീടിനൊപ്പം കൃഷിയിടവും വൃത്തിയാക്കി. വീണ്ടും പച്ചക്കറികളും വാഴയുമൊക്കെ വച്ചു പിടിപ്പിച്ചു. നല്ല വിളവുനൽകി അവ തിരിച്ചുസ്നേഹിച്ചു. എങ്കിലും കീടബാധയും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ശക്തമായ കാറ്റും പേമാരിയുമെല്ലാം കൃഷിക്ക് ഇന്നും ഭീഷണിയുയർത്തുന്നു. എന്നാൽ ഇതിലൊന്നും തളരുന്ന ആളല്ല ആന്റണി. പണനഷ്ടമാണ് പലപ്പോഴും കൃഷി സമ്മാനിക്കുന്നതെങ്കിലും വിഷമില്ലാത്ത പച്ചക്കറിയും ഫലങ്ങളും ഭക്ഷിക്കാമെന്നത് നിസാരകാര്യമായി കാണുന്നില്ല ഈ കർഷകൻ.
ആപ്പിൾ വഴുതനയും സ്നോ വൈറ്റ് വെള്ളരിയും
അപൂർവ ഇനങ്ങൾ തേടിപ്പിടിക്കാനും അവ സ്വന്തം പുരയിടത്തിലെത്തിക്കാനും ആന്റണിക്ക് വലിയ താത്പര്യമാണ്. അങ്ങനെയാണ് നാട്ടുകാർ ആപ്പിൾ വഴുതന എന്നുവിളിക്കുന്ന വഴുതന ആന്റണി തന്റെ പുരയിടത്തിലെത്തിക്കുന്നത്. സാധാരണ വഴുതനയേക്കാളും പച്ചപ്പും നീളവുമുള്ള ഇലകളുള്ള ചെടിയിൽ വിളയുന്ന വഴുതന, നല്ല വെള്ളക്കളറിൽ ആപ്പിൾ ആകൃതിയിലുള്ളതാണ്. ഒറ്റനോട്ടത്തിൽ വലിയൊരു തക്കാളിയാണെന്നും തോന്നും.
വണ്ടിപ്പെരിയാർ മേഖലയിലാണ് ഈ ഇനം അധികം കാണുന്നത്. നല്ല വിളവു തരുന്ന ഇത് തോരൻവച്ചാൽ സാധാരണ വഴുതന കുഴയുന്നതുപോലെ കുഴഞ്ഞുപോകില്ല. നല്ല രുചിയും അതിനുതക്ക ഗുണങ്ങളുമുള്ള ഇനമാണിത്. വലിയ കുറ്റിച്ചെടിപോലെ വളരുന്നതിനാൽ ആയുസും അൽപം കൂടുതലുണ്ട്. പുറംതൊലി അൽപം ചെത്തിക്കളഞ്ഞാണ് ആപ്പിൾ വഴുതന കറിക്കുപയോഗിക്കേണ്ടതെന്നു മാത്രം.
ആരോഗ്യഭക്ഷണം എന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിക്കുന്ന ഇൻകാപീനട്ട് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതും ബ്ലോക്കുകൾ ഉണ്ടാകാതെ നോക്കുന്നതുമാണ്. ഇതും ജോസഫിന്റെ പുരയിടത്തിൽ കായ്കളുമായി നിൽക്കുന്നു.
നന്നായി പൂവുണ്ടാകുന്നുണ്ടെങ്കിലും അതിനനുസരിച്ച് കായ പിടിക്കുന്നില്ലെന്നൊരു സങ്കടം മാത്രമേ ഇതിന്റെ കൃഷിയിൽ ജോസഫിനുള്ളൂ. അച്ചിങ്ങ പല ഇനങ്ങളിലുള്ളത് കൃഷിചെയ്യുന്നു. ഇതിൽ ബ്രൗണ്‍ നിറത്തിലുള്ള അച്ചിങ്ങ ജോസഫിന്റെ അപൂർവ ശേഖരത്തിലുള്ളതാണ്.
മഞ്ഞിന്റെ കളറുള്ള സ്നോവൈറ്റ് വെള്ളരിയാണ് മറ്റൊരു അപൂർവശേഖരം. അത്യുത്പാദനശേഷിയുള്ള ഇത് സലാഡിനായാണുപയോഗിക്കുന്നത്. വീടിനു സമീപത്ത് പന്തൽകെട്ടിയും ചാക്കുകളിലും ഇത് കൃഷി ചെയ്യുന്നു. കറിവേപ്പ്, സോയാബീൻ, കോവൽ എന്നിവയെല്ലാം കൃഷിചെയ്ത് നല്ല വിളവുണ്ടായത് തുടർക്കൃഷിയിൽ പ്രോത്സാഹനമായി. വീട്ടിലേക്കാവശ്യമുള്ള ഇലക്കറികളുടെ കുറവു നികത്തുന്നത് ചീരയാണ്. സാധാരണ ചുവപ്പ്, പച്ച നിറങ്ങളിലുള്ള ചീരയ്ക്കുപുറമേ കുറ്റിച്ചെടിയായി വളരുന്ന മെക്സിക്കൻ ചീര വർഷം മുഴുവൻ ഇലക്കറി ലഭ്യമാക്കുന്നതാണ്. താമരക്കണ്ണൻ ചേന്പ്, അടതാപ്പ് എന്നിങ്ങനെ വീട്ടിലേക്കാവശ്യമുള്ളതെല്ലാം വിളയിക്കുന്നുണ്ടിവിടെ.
ടോം ജോർജ്
ഫോണ്‍: ആന്റണി- 9447116731.
വളപ്രയോഗത്തിന് സ്വന്തം ശൈലി
കാർഷിക മാസികകളുടെ സ്ഥിരം വായനക്കാരനായ ഇദ്ദേഹം ഇവയിൽ നിന്നു കിട്ടുന്ന അറിവുകളും കൃഷിയിട സന്ദർശനങ്ങൾ നൽകുന്ന പ്രായോഗികതയും ചേർത്ത് പുതിയ കൃഷിരീതികൾ ആവിഷ്കരിക്കുന്നു. കൃഷിയിടം കൊത്തിക്കിളച്ച് ഒരുക്കിയതിനു ശേഷം പത്തുകിലോ ചാണകം, ഒരു കിലോ വീതം വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയും അരക്കിലോ കുമ്മായവും ചേർത്ത് മണ്ണിളക്കും.
ചെടി നട്ടതിനു ശേഷം രണ്ടാഴ്ചയിലൊരിക്കൽ പച്ചച്ചാണകം 10 കിലോ, ഒരുകിലോ വീതം വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ 100 ലിറ്റർ വെള്ളത്തിൽ കലർത്തി രണ്ടാഴ്ച വച്ച് പുളിപ്പിച്ച് 20 മടങ്ങ് വെള്ളവും ചേർത്ത് ചെടിച്ചുവട്ടിൽ നൽകുന്നു. ഭാര്യ ആനിയമ്മയും മക്കളായ സ്കറിയയും അന്നയും ആന്റണിയുടെ കൃഷികാര്യങ്ങളിൽ സഹായവുമായി ഒപ്പമുണ്ട്.
അമേരിക്കയുടെ ഡ്രാഗണ്‍ അത്തിക്കയത്തിനു സ്വന്തം
താഴെ നിന്നു നോക്കിയാൽ കള്ളിമുള്ളു പിടിച്ച ഒരു കുന്നാണന്നേ തോന്നൂ. എന്നാൽ കുന്നുകയറി ചെല്ലുന്പോൾ പച്ചപ്രതലത്തിൽ ചുവപ്പു ബൾബ് തെളിച്ചതുപോലെ ഡ്രാഗണ്‍ഫ്രൂട്ട് കാണാം. അമേരിക്കൻ സ്വദേശിയായ ഡ്രാഗണ്‍ ഫ്രൂട്ട് ഒരേക്കറിൽ വിളഞ്ഞിരിക്കുകയാണ് പത്തനംതിട്ട റാന്നി അത്തിക്കയത്തെ വനത്തുമുറിയിൽ.
വിഗ്രഹങ്ങൾ കൊത്താനുപയോഗിക്കുന്ന കാഠിന്യമേറിയ കൃഷ്ണശിലകളാൽ നിറഞ്ഞ കുന്നായിരുന്നു ഇത്. എന്നാൽ ഇവിടത്തെ 12 ഏക്കറിന് ഇന്ന് കൃഷ്ണശിലയുടെ കാഠിന്യമില്ല. ഫെഡറൽ ബാങ്കിൽ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ച കെ.എസ്. ജോസഫ് എന്ന കർഷകൻ കാഠിന്യമേറിയ ഈ കുന്നിനെ മൃദുലമായ കൃഷിഭൂമിയായി മാറ്റിയിരിക്കുന്നു. സഹോദരനും കർഷകനുമായ ആന്റണിയുടെ മാർഗനിർദേശങ്ങളും ജോസഫിനൊപ്പം എന്നുമുണ്ട്. ഇരുവരും ചേർന്ന് ഒരു കുന്നിനെ കൃഷിവൈവിധ്യങ്ങളാൽ നിറയ്ക്കുന്നു.
ഒരേക്കറിലെ ഡ്രാഗണ്‍ ഫ്രൂട്ട്
റബർ റീപ്ലാന്റ് ചെയ്തപ്പോൾ ഒരാഗ്രഹം. എല്ലാ വിളകൾക്കും ഇടംനൽകിക്കൊണ്ടൊരു കൃഷി രീതി. അതിൽ ഒരേക്കറിൽ റബറിനെ ഒന്നു മാറ്റി പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഡ്രാഗണ്‍ ഫ്രൂട്ടെന്ന ആശയമെത്തുന്നത്. തിരുവനന്തപുരം പാങ്ങോടുള്ള വിജയൻ എന്ന കർഷകനിൽ നിന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിത്ത് തണ്ടുകൾ ശേഖരിച്ചു. അരയടി നീളമുള്ള കഷണങ്ങൾ പോട്ടിംഗ് മിശ്രിതം നിറച്ച് കൂടുകളിൽ വേരു പിടിപ്പിക്കാനായി നട്ടു.
ഒന്നര മാസം കൊണ്ട് ഇവയ്ക്ക് വേരുവന്നു, പുതുനാന്പുകളുണ്ടായി. തുടർന്ന് ഏഴടി നീളമുള്ള കോണ്‍ക്രീറ്റ് പോസ്റ്റുകൾ, തട്ടുകളായി തിരിച്ച കുന്നിൽ നാട്ടി. ഒരു തൂണിൽ രണ്ടു വിത്തുകൾ വീതം 500 ചുവട് നട്ടു. പോസ്റ്റിനുമുകളിൽ നൽകിയ സുഷിരത്തിലൂടെ കുരിശാകൃതിയിൽ കന്പി നാട്ടി അതിൽ ബൈക്കിന്റെ പഴയ ടയർ സ്ഥാപിച്ചു.
ആദ്യം കോണ്‍ക്രീറ്റ് തൂണിൽ ചെടി കെട്ടും. പിന്നീട് പറ്റുവേരുപിടിച്ച് ചെടി മുകളിൽ കയറും. മുകളിലെത്തുന്പോൾ ഇത് ടയറിലേക്കു പടർന്ന് ശാഖകളാകും. ഇങ്ങനെ ഒന്നര വർഷത്തിനുള്ളിൽ ചെടി കായ്ച്ചു. മണ്ണും വെള്ളവും കുറച്ചുമതിയെന്നതിനാൽ മലയോര കൃഷിക്ക് യോജിച്ച ഇനമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ചുവട്ടിൽ പുതയിട്ട് ആഴ്ചയിലൊരിക്കൽ ജലസേചനം നൽകുകയായിരുന്നു പതിവ്. 40 ശതമാനം തണൽ ഇഷ്ടപ്പെടുന്ന ചെടിക്ക് വെള്ളക്കെട്ട് തീരെ ഇഷ്ടമില്ല.
ചാണകപ്പൊടിയാണ് അടിവളമായി നൽകിയത്. പച്ചിലകൾ പുതയായിട്ടു. പച്ചച്ചാണകം, വേപ്പ്, കപ്പലണ്ടിപ്പിണ്ണാക്കുകൾ എന്നിവ ചേർത്ത് പുളിപ്പിച്ച ദ്രാവകം ഇടയ്ക്ക് ചുവട്ടിൽ നൽകും. വർഷത്തിൽ മുന്നു തവണ സംസ്കരിച്ച കോഴിവളവും നൽകും. കർഷകൻ മാസികയിൽ പ്രസിദ്ധീകരിച്ച രീതിയിലാണ് കോഴികാഷ്ഠ സംസ്കരണം നടത്തുന്നത്.
ഇടവിളയായി പച്ചക്കറികൾ
ഡ്രാഗണ്‍ ഫ്രൂട്ട് നട്ട് ഒന്നര വർഷം ഇടവിളയായി പച്ചക്കറികൾ മാറിമാറി ചെയ്ത് നല്ല വരുമാനം ഉണ്ടാക്കുകയും ചെയ്തു ജോസഫ്. പാവൽ, പയർ, പടവലം, ചേന്പ്, വഴുതന, പച്ചമുളക് എന്നിവയൊക്കെ ഡ്രാഗണ്‍ തോട്ടത്തിൽ നൂറുമേനിയിലധികം വിളവുനൽകി.
2 ഏക്കറെന്നാൽ...
12 ഏക്കറിൽ, ഡ്രാഗണ്‍ഫ്രൂട്ട് നിൽക്കുന്ന സ്ഥലം ഒഴിച്ച് മറ്റു സ്ഥലങ്ങൾ തട്ടുകളായി തിരിച്ച് നിശ്ചിതഅകലത്തിൽ റബർ നട്ടിരിക്കുന്നു. രണ്ടുവർഷം കൊണ്ടാണ് ജോസഫ് ഈ കൃഷിഭൂമിയെ ഇത്തരത്തിൽ ഫലസമൃദ്ധമാക്കിയെതെന്നതാണ് എടുത്തുപറയേണ്ടത്. ഇതിനിടയിൽ ഫലവർഗങ്ങളുടെ ഒരു വൻ ശേഖരം തന്നെയൊരുക്കി, ബഹുവിള സന്പ്രദായത്തിലാണ് കൃഷി. ചേന്പ്, ചേന, കാച്ചിൽ, കിഴങ്ങ്, കപ്പ, കാന്താരി, പച്ചമുളക്, വാഴ, ആപ്പിൾ വഴുതന, കോവൽ, നിത്യവഴുതന, കപ്പളം എന്നിവയ്ക്കു പുറമേ ഫലവർഗങ്ങളായ ചുവന്ന പേര, ഒട്ടുകശുമാവ്, റംബൂട്ടാൻ, കടപ്ലാവ്, നാരകം, മുസന്പി, സപ്പോർട്ട, മിറക്കിൾ ഫ്രൂട്ട് എന്നിവയെല്ലാം തട്ടുകളിൽ തഴച്ചു വളരുന്നു. കയ്യാലകൾ തിരിച്ചുള്ള കൃഷിയായതിനാൽ കിട്ടുന്ന വെള്ളം ഒട്ടുംതന്നെ നഷ്ടപ്പെടുന്നില്ല.
കുരുമുളകു വള്ളികൾ പടർത്തിയിരിക്കുന്നത് കോണ്‍ക്രീറ്റ് കാലുകളിലാണ്. ഇതിനു സമീപത്തായി ഫലവർഗമായ പുലാസാൻ, നെല്ലി, മിൽക്ക് ഫ്രൂട്ട്, ബട്ടർഫ്രൂട്ട്, ഓൾ സീസണ് ഉൾപ്പെടെ വിവിധതരം പ്ലാവുകൾ എന്നിവ തട്ടുകളിൽ ആർത്തു വളരുന്നു. കൃത്യമായ ഇടയകലം തട്ടുകളിൽ നൽകി ചെന്പടാക്ക്, ദുരിയാൻ എന്നിവയും കൃഷിയിടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കൈരളി, കൂന്പുക്കൻ, പെപ്പർ തെക്കൻ, കരിമുണ്ട, കുതിരവാലി, പന്നിയൂർ-1 തുടങ്ങിയ കുരുമുളകിനങ്ങൾ ഫലവൃക്ഷങ്ങൾക്കിടയിൽ കോണ്‍ക്രീറ്റ് കാലിൽ വളരുന്നു.
അടുത്ത തട്ടിലായി കുടന്പുളി, തേക്ക്, പന എന്നിവ നട്ടിരിക്കുന്നു. ഇവയ്ക്കിടയിൽ കാപ്പി, കൊക്കോ എന്നിവയുമുണ്ട്. തട്ടുകളുടെ ഓരത്തായി മുള്ളാത്തയും കരിന്പും തലയുയർത്തി നിൽക്കുന്നു.
വിളകൾക്ക് ജലസേചനത്തിനായി 50 അടി താഴ്ചയും 12 മീറ്റർ നീളവുമുള്ള കുളം കുഴിച്ചിരിക്കുന്നു. പറന്പിലെ ഒരു ടാങ്കിൽ ഗപ്പി, ഗിഫ്റ്റ് തിലാപ്പിയ എന്നിവയെ വളർത്തുന്നു. ഭാര്യ ജെസിക്കുട്ടിയും മക്കളായ ജോമിനും ജെസ്റ്റിനും ജോസഫിന്റെ കൃഷി സപര്യയ്ക്ക് ഒപ്പമുണ്ട്.
കാൻസർ തടയും
ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ നിയന്ത്രിക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്ന ഘടകങ്ങളാൽ സന്പുഷ്ടമാണ് അമേരിക്കൻ സ്വദേശിയായ ഡ്രാഗണ്‍ ഫ്രൂട്ട്. ഒപ്പം തലച്ചോറിന്റെ വികാസത്തിനും സഹായിക്കുന്നു.
വിറ്റാമിനുകളും മാംസ്യവും ധാതുക്കളുമൊക്കയടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് നെടുകേ മുറിച്ചാണ് ഭക്ഷിക്കുന്നത്. രാത്രിയലാണ് ഇതിന്റെ പൂ വിടരുക. തുടർന്ന് പച്ച നിറത്തിൽ കായ്കൾ വരും. മൂക്കുന്പോൾ നല്ല ചുവപ്പുകളറിലെത്തും.
ഉള്ളിൽ വെള്ള, മാസളമായ ഭാഗവും ചുവന്നഭാഗവുമുള്ള രണ്ടുതരം ഡ്രാഗണ്‍ ഫ്രൂട്ടുകളുണ്ട്. ഇതിൽ ചുവന്ന ഉൾവശമുള്ള ഫ്രൂട്ടാണ് ജോസഫ് കൃഷി ചെയ്യുന്നത്.
ഫോണ്‍: ജോസഫ്- 94468 18 547.