കട്ടപ്പന: മലയോര ജനതയെ ഒന്നാകെ തെരുവിലേക്കു തള്ളിവിടുന്ന സർക്കാരിന്റെ ജനദ്രോഹ ഉത്തരവുകൾ പിൻവലിച്ചു ഭൂപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇൻഫാം പ്രക്ഷോഭത്തിലേക്ക്.
ആയിരക്കണക്കിനു കർഷകർ ഉൾപ്പെടെ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കർഷക മാർച്ചും പ്രതിഷേധ സമ്മേളനവും 19ന് കട്ടപ്പനയിൽ നടക്കും.
വിലത്തകർച്ചയും കടക്കെണിയും മൂലം കാർഷികമേഖലയൊന്നാകെ തകർന്നടിഞ്ഞിരിക്കുന്പോൾ പരിഹാരം കാണാതെ ഭൂപ്രശ്നം സൃഷ്ടിച്ചും വനം വകുപ്പ് വനങ്ങൾക്കുള്ളിൽ സംരക്ഷിക്കേണ്ട വന്യജീവികളെ കൃഷിഭൂമിയിലേക്കിറക്കിവിട്ടും കർഷക വിരുദ്ധ കരാറുകളിൽ ഏർപ്പെട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന ദ്രോഹം അവസാനിപ്പിക്കണം.
കർഷകരെ സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളും പരാജയപ്പെട്ടിരിക്കുന്പോൾ ജനങ്ങൾക്കു നിലനിൽപ്പിനായി തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണെന്നും ഇൻഫാം ഭാരവാഹികൾ സൂചിപ്പിച്ചു.
ഭൂവിനിയോഗം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതും നിയമം നിർമിക്കേണ്ടതും ജനപ്രതിനിധികളടങ്ങുന്ന നിയമസഭയാണെന്നിരിക്കെ ഉദ്യോഗസ്ഥ ഭൂമാഫിയ സംഘങ്ങളുടെ ചട്ടുകങ്ങളായി കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട് ഭരണസംവിധാനങ്ങൾ അധഃപതിക്കുന്നതു ദുഃഖകരമാണ്.
സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഭൂവിനിയോഗ ഉത്തരവ് യുക്തിരഹിതവും അപ്രായോഗികവും സാങ്കേതിക പിഴവുകൾ നിറഞ്ഞതുമാണ്. സ്വന്തമായി ലഭിച്ച പട്ടയഭൂമിയിൽ സർക്കാർ അനുമതിയോടെയും നിരന്തരമായ അധ്വാനത്തിലൂടെയും കർഷകർ നടത്തിയ നിർമാണപ്രവർത്തനങ്ങളെ സാധൂകരിക്കുന്നതിനു പകരം സർക്കാർ ഏകപക്ഷീയമായി ഭൂമി ഏറ്റെടുക്കുവാൻ ശ്രമിക്കുന്നത് ശക്തമായി എതിർക്കപ്പെടും. മറ്റു 13 ജില്ലകളിലുമില്ലാത്ത ജനവിരുദ്ധ ഉത്തരവ് ഇടുക്കിയിൽ അടിച്ചേൽപ്പിക്കുന്നത് ബോധപൂർവമാണ്.
ഉത്പാദനക്കുറവും വിലത്തകർച്ചയുംമൂലം പട്ടയഭൂമിയിൽ കൃഷിമാത്രം ചെയ്ത് ഉപജീവനം നടത്താൻ സാധിക്കാത്ത അവസ്ഥയിൽ ജീവിക്കാൻ മറ്റു വരുമാനമാർഗങ്ങൾ കർഷകർ തേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം കൂടുതൽ കുരുക്കിടുന്നത് ശരിയല്ല. ഇതിനോടകം നൽകിയ പട്ടയങ്ങൾ പലതും റദ്ദ്ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് റവന്യു വകുപ്പ് പുറത്തിറക്കിയ ജനദ്രോഹ ഉത്തരവിന്റെ പിന്നിൽ. ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇൻഫാം നേതൃത്വം നൽകുമെന്നും സംസ്ഥാന ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.
ഭൂപ്രശ്നം: ഇൻഫാം കർഷക മാർച്ചും സമ്മേളനവും കട്ടപ്പനയിൽ 19ന്
11:50 PM Oct 14, 2019 | Deepika.com