കോട്ടയം: അതീവ ഗുരുതരാവസ്ഥയിലുള്ള രണ്ടു രോഗികളിൽ എക്സ്ട്രാ കോർപൊറൽ മെന്പ്രറസ് ഓക്സിജെനേഷൻ (ഇസിഎംഒ) ചികിത്സ വിജയകരമായി നടപ്പിലാക്കി കാരിത്താസ് ആശുപത്രി. ഏറ്റുമാനൂർ പേരൂർ ആര്യങ്കാലയിൽ ടീന അലൻ (28), ഏറ്റുമാനൂർ സ്വദേശിയായ മറ്റൊരു യുവാവുമാണു കാരിത്താസ് ആശുപത്രിയിലെ സങ്കീർണ ചികത്സയിലുടെ സ്വജീവത്തിലേക്കു തിരികെ എത്തിയത്.
ടീന ഒരു ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടെങ്കിലും രോഗം കണ്ടെത്താൻ താമസിച്ചു. അവസാനം കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ലക്ഷത്തിൽ ഒരാളെ ബാധിക്കുന്ന വൈറൽ ബാധയാണു ഹൃദയത്തെ ബാധിച്ചതെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഓക്സിജൻ അടങ്ങിയ രക്തം തലച്ചോറിലേക്കു പന്പ് ചെയ്യുന്നതു മെല്ലെ കുറഞ്ഞു തുടങ്ങിയിരുന്നു. ഈ അവസ്ഥ മറ്റ് അവയവങ്ങളെയും ബാധിക്കുമെന്നായതോടെ ഡോക്ടർമാരുടെ സംഘം ഇസിഎംഒ എന്ന ഉപകരണത്തിന്റെ സഹായത്തോടെ ചികിത്സ തുടങ്ങാൻ തീരുമാനിച്ചു.
ടീനയുടെ നില അതീവ ഗുരുതരമായതിനാൽ ചികിത്സയുടെ തുടക്കം ഡോക്ടർമാരും ആശങ്കയിലായിരുന്നു. ആശുപത്രിയിലെ കുട്ടികളുടെ, ഗൈനക്കോളജി ഒഴിച്ചുള്ള വിഭാഗത്തിലെ ഡോക്ടർമാർ അക്ഷീണം പരിശ്രമിച്ചതോടെ ടീനയുടെ ആരോഗ്യം മെല്ലെ തിരിച്ചു കിട്ടിത്തുടങ്ങി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രഗല്ഭനായ ഹൃദ്രോഗവിദഗ്ധനും കാരിത്താസിലെ ചികിത്സ തുടരാൻ നൽകിയ നിർദേശവും ടീനയ്ക്കും കുടുംബത്തിനും ലഭിച്ച ഏറ്റവും വലിയ ആശ്വാസമായി.
താമസിയാതെ ഹൃദയം മാറ്റിവയ്ക്കേണ്ടി വരുമെന്ന ആശങ്ക പോലും ഇല്ലാതാക്കി ചികിത്സ വിജയത്തിലേക്കു കടന്നു. മെഡിക്കൽ ചികിത്സയുടെ സാധ്യതകൾക്കൊപ്പം ആശുപത്രിയിൽ ദൈവം ഒപ്പമുണ്ടായെന്ന തോന്നലും പ്രധാനമായെന്നു ടീന പറയുന്നു. ചികിത്സ മാത്രമല്ല ദൈവവിശ്വാസിയായ എന്നെ സംബന്ധിച്ചു ബോധം വീണുകിട്ടുന്പോഴൊക്കെ കൊന്ത ചൊല്ലി പ്രാർഥിക്കുന്ന സിസ്റ്റർമാരെ കാണാൻ കഴിഞ്ഞതും ശരീരത്തിന് ഉണർന്നെഴുന്നേൽക്കാൻ നൽകിയ ശക്തിയായിരുന്നു- ടീന വിവരിച്ചു.
ഏകദേശം 15 ദിവസം ഈ മെഷീൻ ഉപയോഗിച്ചുള്ള ചികിത്സയിൽ പോക്കറ്റിലൊതുങ്ങുന്ന തുക മാത്രമേ ചെലവായുള്ളൂവെന്നത് എടുത്തു പറയാതെ വയ്യെന്നു ടീനയുടെ ഭർത്താവ് ബിസിനസുകാരനായ അലൻ പറയുന്നു. ജയലളിതയടക്കമുള്ളവർക്കു ചികിത്സാകാലത്ത് ജീവൻ നിലനിർത്താൻ സഹായകമായത് ഈ ഉപകരണമാണെന്നു കാരിത്താസ് ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഇസിഎംഒ ഉപകരണ ചികിത്സയിലൂടെ എട്ട് പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നും ഡോക്ടർമാർ പറഞ്ഞു.
ഇന്റർവെൻഷനൽ കാർഡിയോളോജിസ്റ്റ്മാരായ ഡോ. ജോണി ജോസഫ്, ഡോ. ദീപക് ഡേവിഡ്സണ്, ഡോ. തോമസ് ജോർജ്, ഡോ. ജോബി കെ. തോമസ്, കാരിത്താസിലെ ചീഫ് കാർഡിയോ തൊറാസിക് സർജൻ ഡോ. രാജേഷ് എം. രാമൻകുട്ടി, കാർഡിയോ അനിസ്തിഷിയോളോജിസ്റ്റ് ഡോ. നിഷ പാറ്റാനി, കാർഡിയോതൊറാസിക് സർജന്മാരായ ഡോ.വിനിത വി. നായർ, ഡോ. മഹേന്ദ്രനാഥ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഇസിഎംഒ ചികിത്സ വിജയകരമാക്കി കാരിത്താസ്
11:50 PM Oct 14, 2019 | Deepika.com