കുഴിക്കാട്ടുശേരി: ആ നിമിഷം. വാഴ്ത്തപ്പെട്ട ചിറമ്മൽ മങ്കിടിയാൻ മറിയം ത്രേസ്യയെ, അങ്ങ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച നിമിഷം, ഹാൾ നിറഞ്ഞുകവിഞ്ഞ വിശ്വാസികൾ ആഹ്ലാദപൂർവം കൈയടിച്ചു. അപൂർവനിമിഷം വിളംബരം ചെയ്തു പള്ളിമണികൾ മുഴങ്ങി. കതിനാവെടികൾ ദിക്കുകൾ ഭേദിച്ചു. പിറകേ അനുഗ്രഹപ്പൂമഴയും. പുത്തൻചിറയുടെ പുണ്യവതി, കുഴിക്കാട്ടുശേരിയുടെ സൗഭാഗ്യം - ഇനി വിശുദ്ധ മറിയം ത്രേസ്യ.
മറിയം ത്രേസ്യ കബറിട ദേവാലയത്തിനു സമീപമുള്ള സെന്റിനറി ഹാളിലെ വലിയ എൽഇഡി സ്ക്രീനിൽ നാമകരണചടങ്ങുകളുടെ തത്സമയ സംപ്രേഷണം കാണാൻ തിങ്ങിനിറഞ്ഞ ജനക്കൂട്ടമായിരുന്നു. വിശുദ്ധ പദവി പ്രഖ്യാപന തിരുസംഘത്തിന്റെ ചുമതലയുള്ള കർദിനാൾ ജിയോവാനി ആഞ്ചലോ ബേച്ചു പോസ്റ്റുലേറ്റർമാരോടൊപ്പം (ഇതിൽ മറിയം ത്രേസ്യയുടെ നാകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ. ഡോ. ബെനഡിക്ട് വടക്കേക്കരയും ഉൾപ്പെടും) വന്ന് മാർപാപ്പയോട് ഈ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ചു.
ആഹ്ലാദനിമിഷത്തിൽ ആവേശം, ഹർഷാരവം
01:33 AM Oct 14, 2019 | Deepika.com