തിരുവനന്തപുരം: സൈബർ ലോകത്തു കുട്ടികളുടെ നഗ്നചിത്രങ്ങൾ തെരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനായി ഓപ്പറേഷൻ പി ഹണ്ട്-3 എന്ന പേരിൽ പോലീസ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി. 21 ഭാഗങ്ങളിലായി നടത്തിയ റെയ്ഡിൽ പ്രായപൂർത്തിയാകാത്ത ആൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് 20 കേസുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ തെരയുന്നതും പ്രചരിപ്പിക്കുന്നതുമായ വിവിധ ഗ്രൂപ്പുകളെയും 126 വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു പോലീസ് നടപടി. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ മൂന്നാം തവണയാണ് സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്. വാട്സ് ആപ്, ഫേസ്ബുക്ക്, ടെലിഗ്രാം എന്നിവയിൽ സജീവമായ ഗ്രൂപ്പുകളും അംഗങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ രണ്ടു പേർ പിടിയിലായി. നെടുമങ്ങാട് കരുപ്പൂർ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി എസ്. മുഹമ്മദ് ഫഹാദ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി ശ്രീജേഷ്, വടശേരിക്കര സ്വദേശി സുജിത് എന്നിവർ അറസ്റ്റിലായി.
എറണാകുളത്തു നിന്ന് അനൂപ്, രാഹുൽ ഗോപി എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ജില്ലയിൽ നിന്ന് മൂന്നു പേരെ പിടികൂടി. മതിപറന്പ് സ്വദേശികളായ എ. ജിഷ്ണു, കെ. രമിത്, കരിയാട് സ്വദേശി ജി.പി. ലിജേഷ് എന്നിവരാണു പിടിയിലായത്. പാലക്കാട് മലപ്പുറം ജില്ലകളിൽ നിന്ന് ഒരാൾ വീതം പിടിയിലായി. പിടിയിലായവരിൽ നിന്ന് മൊബൈൽ ഫോണ്, ലാപ്ടോപ്പ്, മോഡം, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡുകൾ, കന്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പുകളും കണ്ടെത്താനായി.
സൈബർഡോം നോഡൽ ഓഫീസർ മനോജ് ഏബ്രഹാമിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ ഹൈടെക് ക്രൈം എൻക്വയറി സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ. പിള്ളയുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു.
ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് റെയ്ഡിനു നേതൃത്വം നൽകിയത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് എതിരേയുള്ള പോലീസ് നടപടികൾക്ക് ഇന്റർപോൾ പരിശീലനവും നൽകിവരുന്നുണ്ട്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ തെരയുന്നവരെ തേടി പോലീസ് ; 12 പേരെ അറസ്റ്റ് ചെയ്തു
01:22 AM Oct 14, 2019 | Deepika.com