തലശേരി: അതിജീവനത്തിനായുള്ള പോരാട്ടത്തിനു തുടക്കം കുറിക്കാൻ അണിനിരന്നത് രണ്ടരലക്ഷത്തോളം കർഷകർ. കഠിനാധ്വാനത്തിന്റെ തഴമ്പുകളേറെയുള്ള കൈകൾ കോർത്തുപിടിച്ച് ഐക്യത്തിന്റെ കണ്ണീർച്ചങ്ങല തീർത്ത് അവർ ഏകസ്വരത്തിൽ പ്രഖ്യാപിച്ചു - ‘നിവർന്നു നിൽക്കും, നിലപാടുകളുമായി’. കണ്ണൂർ, കാസർഗോഡ് ജില്ലകലിലെ 250 കേന്ദ്രങ്ങളിലാണ് ഇന്നലെ കർഷകർ തങ്ങളുടെ അവകാശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് പ്രക്ഷോഭത്തിലേക്കുകടന്നത്. കുട്ടികളും സ്ത്രീകളുമടക്കം വൻ ജനാവലി ആവേശപൂർവം പങ്കാളികളായതോടെ പലേടത്തും കണ്ണീർച്ചങ്ങല വൻമതിലുകളായി മാറി.
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് തലശേരി അതിരൂപത നേതൃത്വം കൊടുക്കുന്ന ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിനാണ് ഇന്നലെ ആവേശോജ്വലമായ തുടക്കം കുറിച്ചത്.
എല്ലാ കേന്ദ്രങ്ങളിലും മത-രാഷ്ട്രീയ ഭേദമെന്യേ കർഷകരും കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നവരുമായ ആയിരക്കണക്കിനാളുകൾ കണ്ണീർച്ചങ്ങലയിൽ കണ്ണികളായി.
കാസർഗോഡ് ജില്ലയിലെ ഉദ്ഘാടനം ചിറ്റാരിക്കാലിൽ സമരസമിതി ചെയർമാൻകൂടിയായ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസഫ് ഒറ്റപ്ലാക്കൽ നിർവഹിച്ചു. കർഷകജനത അതിജീവനത്തിനായി സംഘടിക്കണമെന്നും കർഷകരെ സഹായിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും തയാറാകാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ റഞ്ഞു. കർഷകർ ഒരു സംഘടിതശക്തിയല്ലാത്തതു കൊണ്ട് ഏതുകാര്യത്തിലും അവഗണിക്കപ്പെടുകയാണ്. നാടിന്റെ പുരോഗതിയുടെ നട്ടെല്ലായ കർഷകരെ വിസ്മരിക്കുന്നത് ദേശത്തിന്റെ പുരോഗതിക്ക് തിരിച്ചടിയാകുമെന്നും ഇത് മനസിലാക്കാൻ സർക്കാർ തയാറാകണമെന്നും മോൺ. ജോസഫ് ഒറ്റപ്ലാക്കൽ പറഞ്ഞു. തോമാപുരം ഫൊറോന വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ ആമുഖസന്ദേശം നൽകി.
കണ്ണൂർ ജില്ലയിലെ ഉദ്ഘാടനം പേരാവൂർ, തൊണ്ടിയിൽ ടൗണിൽ തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. അലക്സ് താരാമംഗലം നിർവഹിച്ചു. ഒറ്റപ്പെട്ട നിലവിളികൾ വനരോദനങ്ങളായി മാറുമ്പോൾ ഒന്നിച്ചു ശബ്ദമുയർത്തിയാൽ ഭരണാധികാരികൾക്കു പ്രതികരിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകന്റെ കണ്ണീർ കാണണം, രോദനം കേൾക്കണം, നൊമ്പരം മാറ്റണം - അദ്ദേഹം പറഞ്ഞു. പേരാവൂർ ഫൊറോന വികാരി റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷനായിരുന്നു.
എല്ലാ കേന്ദ്രങ്ങളിലും കർഷക ഐക്യദാർഢ്യപ്രതിജ്ഞ ചൊല്ലുകയും കർഷകരുടെ ഉണർന്നെഴുന്നേൽപ്പിനെ സൂചിപ്പിക്കാൻ ‘അതിജീവനവൃക്ഷം’ നടുകയും ചെയ്തു. ഫൊറോന വികാരിമാർ, ഇടവക വികാരിമാർ, കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.
കണ്ണീർച്ചങ്ങല തീർത്ത് കർഷകർ സമരമുഖത്തേക്ക്
01:22 AM Oct 14, 2019 | Deepika.com