തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും എഐസിസി അംഗവുമായ വട്ടിയൂർക്കാവ് പുളിക്കവിളാകം കാവല്ലൂർ പ്രിയദർശിനിയിൽ കാവല്ലൂർ മധു (64) കുഴഞ്ഞു വീണു മരിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഗൃഹസന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടയിൽ ഇന്നലെ രാവിലെ പതിനൊന്നോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്നു ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്നു രാവിലെ ഒൻപതിനു ഡിസിസിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു 10.30നു തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. ഭാര്യ: ഗീതാകുമാരി. മക്കൾ: അരുണ്മധു, അനീഷ് മധു. മരുമകൾ: മീരാദേവ്.
ഒരാഴ്ചയായി പനി ബാധിതനായിരുന്നെങ്കിലും ആരോഗ്യം വകവയ്ക്കാതെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കാവല്ലൂർ മധുവിന്റെ നിര്യാണത്തത്തുടർന്ന് യുഡിഎഫിന്റെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ നിർത്തിവച്ചു. ഇന്നു സംസ്കാരത്തിന് ശേഷം മാത്രമേ പ്രചാരണം പുനരാരംഭിക്കൂ.
യുഡിഎഫ് തെരഞ്ഞെടുപ്പു സമിതിയുടെ പബ്ലിസിറ്റി കണ്‍വീനർ കൂടിയായിരുന്നു മധു. െ കിളിമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അനുശോചിച്ചു.
പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
01:22 AM Oct 14, 2019 | Deepika.com