കൊല്ലം: സ്വത്തുതര്ക്കത്തത്തുടർന്ന് മകന് അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്നു മകളുടെ പരാതി. കൊല്ലം ചെമ്മാംമുക്ക് ക്രിസ്തുരാജ് സ്കൂളിനു സമീപം പട്ടത്താനം നീതി നഗര്‍ 68 പ്ലാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മ(84) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് സുനില്‍കുമാറിനെ(50) പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മറ്റൊരു കൊലക്കേസിലും പ്രതിയാണ്.
സുനില്‍കുമാറിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രിയമ്മയെ സെപ്റ്റംബര്‍ മൂന്നു മുതല്‍ കാണാതാവുകയായിരുന്നു. ഹരിപ്പാട്ട് താമസിക്കുന്ന മകള്‍ ലാലി ബന്ധുവീടുകളിലുൾപ്പെടെ തിരക്കിയിട്ടും ഫലമില്ലാത്തതിനെ ത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്കി.
ഇതിനിടെ സുനില്‍കുമാര്‍ സ്റ്റേഷനിലെത്തി അമ്മയെക്കുറിച്ച് വിവരം ലഭിച്ചോയെന്ന് പലതവണ അന്വേഷിച്ചു. താനും ബന്ധുവീടുകളിലെല്ലാം അന്വേഷിച്ചുവരികയാണെന്നും സുനില്‍കുമാര്‍ പറഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുനില്‍കുമാര്‍ ഒരു ബന്ധുവീട്ടിലും അന്വേഷിച്ചുചെന്നിട്ടില്ലെന്നു വ്യക്തമായി. സാവിത്രിയമ്മയെ കാണാതായ ദിവസം വീട്ടില്‍ ബഹളവും നിലവിളിയും കേട്ടതായും സുനില്‍ കുമാര്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയുമായി വഴക്കുണ്ടാക്കാറുണ്ടെന്നും അയല്‍വാസികള്‍ മൊഴി നല്കി. ഇതേ ത്തുടര്‍ന്ന് പോലീസ് സുനില്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
സംഭവദിവസം വൈകുന്നേരം നാലോടെ സാവിത്രി യമ്മയുടെ പേരിലുള്ള കൊല്ലം അപ്സര ജംഗ്ഷനിലെ ഭൂമി ആവശ്യപ്പെട്ട് സുനില്‍കുമാര്‍ വഴക്കിട്ടു. തര്‍ക്കത്തിനിടയില്‍ സുനില്‍കുമാര്‍ അമ്മയുടെ തലയ്ക്കടിച്ചു. സാവിത്രി യമ്മ ബോധരഹിതയായി നിലത്തുവീണതോടെ സുനില്‍കുമാര്‍ വീട് അടച്ച് പുറത്തുപോയി.
രാത്രി പത്തോടെ മടങ്ങിയെത്തിയപ്പോഴും സാവിത്രിയമ്മ അനക്കമറ്റു കിടക്കുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ പുള്ളിക്കട സ്വദേശിയായ സുഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നില്‍ കുഴിച്ചിട്ടെന്നാണ് കുറ്റസമ്മതം. സുനില്‍കുമാറിനെ കൂടാതെ സാബു, ലാലി, അനി എന്നിവരും സാവിത്രിയമ്മയുടെ മക്കളാണ്.
വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
01:22 AM Oct 14, 2019 | Deepika.com