പിറവം: പിറവത്തു യാക്കോബായ വിശ്വാസികൾ ചേർന്നു സെന്റ് മേരീസ് യാക്കോബായ സിറിയൻ കോണ്ഗ്രിഗേഷൻ സെന്റർ രൂപീകരിച്ചു. ഇന്നലെ പഴയ സെമിനാരി ചാപ്പലിൽ നടന്ന കുർബാനയ്ക്കു ശേഷമാണു പൊതുയോഗം ചേർന്നു സെന്റർ രൂപീകരിച്ചത്. ചാപ്പലിൽ നടന്ന കുർബാനയ്ക്കു ഫാ. എൽദോസ് പാങ്ങോട് മുഖ്യകാർമികത്വം വഹിച്ചു. പിറവം പി.ഒ. ജംഗ്ഷന് സമീപം ഓണശേരിൽ ബിൽഡിംഗ്സിലാണു പുതിയ ഓഫീസ്.
യാക്കോബായ വിശ്വാസികൾക്ക് ഇടവകയുടെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാനായാണ് ഓഫീസ് തുറന്നിരിക്കുന്നത്. ഭാരവാഹികളായി ഫാ. വർഗീസ് പനിച്ചിയിൽ പ്രസിഡന്റ്, സാബു കണ്ണങ്ങായത്ത്. വൈസ് പ്രസിഡന്റ് ജോണ് കുന്പളത്തിൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. യാക്കോബായ സഭ കഴിഞ്ഞ രണ്ടാഴ്ചയായി പള്ളിക്കവലയിൽ കുരിശടിയോടു ചേർന്ന് വഴിയോരത്താന്ന് കുർബാന അർപ്പിച്ചുവന്നിരുന്നത്. ഇന്നലെ സെമിനാരി ചാപ്പലിലേക്കു കുർബാന മാറ്റുകയായിരുന്നു.
ഇന്നലെ ഓർത്തഡോക്സ് വിഭാഗം പിറവം വലിയ പള്ളിയിൽ കുർബാന അർപ്പിച്ചു. കനത്ത പോലീസ് കാവലിലാണു ഫാ. മാത്യൂസ് വാതക്കാട്ടേലിന്റെ കാർമികത്വത്തിൽ കുർബാന നടന്നത്. തഹസിൽദാറുടെ നേതൃത്വത്തിൽ അധികൃതരെത്തി പള്ളി തുറന്നാണ് കുർബാന ചടങ്ങുകൾ നടന്നത്. ചടങ്ങുകൾ അവസാനിച്ച് 11ഓടെ പള്ളി പൂട്ടി താക്കോലുമായി തഹസിൽദാറും സംഘവും മടങ്ങി.
ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളിയുടെ പൂർണ നിയന്ത്രണം നൽകിക്കൊണ്ട് ഓർത്തഡോക്സ് സഭയക്കു താക്കോൽ കഴിഞ്ഞ ശനിയാഴ്ച കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കളക്ടറുടെ അസൗകര്യത്താൽ ഇന്നത്തേക്കു മാറ്റി വച്ചിരിക്കുകയാണെന്ന് ഓർത്തഡോക്സ് വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ അറിയിച്ചു. ഇതിനുശേഷം ആഴ്ചയിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ ഒരു കുർബാനയും ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ രണ്ട് കുർബാനയുമുണ്ടായിരിക്കുമെന്നു വികാരി പറഞ്ഞു.
അതേസമയം, യാക്കോബായ വിഭാഗം വിശ്വാസികളുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള 20 കുടുംബ യൂണിറ്റുകളും വീണ്ടും സജീവമായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം വിവിധ കുടുംബയൂണിറ്റുകളിൽ യോഗം ചേർന്നിരുന്നു. പള്ളിയുടെ കീഴിലുള്ള വിവിധ ചാപ്പലുകളിൽ സന്ധ്യാനമസ്കാരവും നടന്നു.
പിറവത്ത് യാക്കോബായ വിഭാഗം പുതിയ ഓഫീസ് തുറന്നു
12:33 AM Oct 14, 2019 | Deepika.com