കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരകേസിലെ ആറ് കൊലപാതകങ്ങളിൽ ഒന്നരവയസുകാരി പൊന്നാമറ്റത്തിൽ ആൽഫൈനെ കൊന്നത് താനല്ലെന്ന മുഖ്യപ്രതി ജോളിയുടെ മൊഴി അഭിഭാഷകൻ ഉപദേശിച്ചതിനാലാണെന്ന് കുറ്റസമ്മതം.
ഞായറാഴ്ച മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് പിടിച്ചുനിൽക്കാനാകാതെ ജോളി ഇക്കാര്യം തുറന്നുപറഞ്ഞത്. /” ആൽഫൈനെ കൊന്നത് ഒരുകാരണവശാലും പോലീസിനുമുമ്പാകെ സമ്മതിക്കരുതെന്ന് അഭിഭാഷകൻ നിർബന്ധിച്ചു. പിഞ്ചുകുഞ്ഞായതിനാൽ കോടതിയിൽനിന്ന് യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കരുതെന്ന് അഭിഭാഷകൻ ഉപദേശിച്ചു. മറ്റുള്ളവർ മുതിർന്നവരായതിനാൽ സംശയത്തിന്റെ ആനുകൂല്യം നേടി കേസിൽനിന്ന് ഊരിപ്പോരാമെന്ന് അഭിഭാഷകൻ പറഞ്ഞിരുന്നു. അതിനാലാണ് ആൽഫൈന്റെ മാത്രം കാര്യത്തിൽ മൊഴി മാറ്റിമാറ്റി പറഞ്ഞ് ഇതുവരെ പിടിച്ചുനിന്നത്” - ജോളി ഇന്നലെ അന്വേഷണസംഘത്തിനു മൊഴിനൽകി. ” ഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ ഇല്ലാതാക്കിയതോടെ എത്രയും വേഗം ഭർത്തൃപിതാവിന്റെ സഹോദര പുത്രനായ ഷാജുവിനെ സ്വന്തമാക്കാൻ തീരുമാനിച്ചു. ഇത് നേരത്തെ ആഗ്രഹിച്ചിരുന്നതിനാലാണ് തരംകിട്ടിയപ്പോൾ റോയിയെ കൊലപ്പെടുത്തിയത്. ഷാജുവും താനും തമ്മിലുള്ള പുനർവിവാഹത്തിന് ഷാജുവിന്റെ പിതാവിൽനിന്ന് വേണ്ടത്ര സഹായം ലഭിച്ചിട്ടുണ്ട്. ഷാജു അറിയുന്നതിനു മുൻപ് അദ്ദേഹത്തോടാണ് താൻ ഇക്കാര്യം സംസാരിച്ചത്. അദ്ദേഹവും നല്ല താത്പര്യം പ്രകടിപ്പിച്ചു.
ഷാജുവിനെ വിവാഹം ചെയ്തു കഴിഞ്ഞാൽ ആദ്യഭാര്യയിലെ ഒന്നരവയസുമാത്രം പ്രായമുള്ള മകൾ ആൽഫൈനെ പരിപാലിക്കേണ്ടിവരും. ഇതിനായി താൻ വീട്ടിൽതന്നെ കെട്ടിയിടപ്പെടും എന്നതിനാലാണ് ആൽഫൈനെ കൊലപ്പെടുത്തിയത്”. ശനിയാഴ്ച രാത്രി മൊഴിയെടുത്തതിനുശേഷമാണ് അന്വേഷണസംഘം ഇന്നലെ ജോളിയെ വിശദമായി ചോദ്യം ചെയതത്.
ആൽഫൈന്റെ മരണം: മൊഴിക്കു പിന്നിൽ വക്കീലിന്റെ ബുദ്ധി
12:09 AM Oct 14, 2019 | Deepika.com