കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ അയല്‍ക്കാരനായ മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിലും കൂടത്തായിയിലുള്ള മകന്റെ കടയിലും പോലീസ് മിന്നൽപരിശോധന. ജോളിയുടെ റേഷൻ കാര്‍ഡ് ഈ കടയില്‍നിന്നു കണ്ടെടുത്തു. അറസ്റ്റിലാവുന്നതിനു തൊട്ടുമുമ്പ് റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുൾപ്പെടെ യുള്ള രേഖകള്‍ ഇമ്പിച്ചി മൊയ്തീനെ ഏല്പിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. പൊന്നാമറ്റംവീടിന്റെ തൊട്ടടുത്താണ് ഇമ്പിച്ചി മൊയ്തീന്റെ വീട്.
പിടിയിലാകുന്നതിനു മുമ്പ് ഇമ്പിച്ചിമൊയ്തീനെ നിരവധിതവണ ജോളി വിളിച്ചിരുന്നതായി ഫോൺരേഖകൾ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍, വക്കീലിനെ ഏര്‍പ്പാടാക്കി കൊടുക്കണമെന്നാവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീൻ പോലീസിന് നല്കിയ മൊഴി. കൂടത്തായി കൊലപാതകക്കേസിൽ പിടിയിലാകുന്നതിനു രണ്ടുദിവസം മുമ്പാണ് ഇമ്പിച്ചിമൊയ്തീനെ ജോളി നിരന്തരം ഫോണിൽ വിളിച്ചത്. ഈ സമയത്ത് ജോളി അദ്ദേഹത്തെ നേരില്‍ചെന്ന് കാണുകയും ചെയ്തിരുന്നു. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും എന്തിനുവേണ്ടിയാണെന്ന് ജോളി പറഞ്ഞിരുന്നില്ലെന്നും ഇമ്പിച്ചിമൊയ്തീന്‍ പോലീസിന് മൊഴിനല്‍കി. ആവശ്യപ്പെട്ടതനുസരിച്ച് വക്കീലുമായി ജോളിയുടെ അടുത്തെത്തിയപ്പോൾ, കോഴിക്കോട്ടുള്ള കസിൻ സഹോദരൻവഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചിമൊയ്തീന്‍ പോലീസിനോട് പറഞ്ഞു.
രണ്ടരവർഷം മുമ്പ് ജോളിയില്‍നിന്ന് അരലക്ഷം രൂപ കടം വാങ്ങിയിരുന്നതായി ഇമ്പിച്ചിമൊയ്തീൻ പറഞ്ഞു. പക്ഷേ, കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്നാണ് ഇമ്പിച്ചി മൊയ്തീൻ പറഞ്ഞത്.
അയൽവാസിയുടെ വീട്ടില്‍ റെയ്ഡ്
12:09 AM Oct 14, 2019 | Deepika.com