കാസര്‍ഗോഡ്: വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിൽനിന്നു കാണാതായെന്നു പറയപ്പെടുന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഭർത്താവ് കാസർഗോഡ് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ സെൽജോ (34) യുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഇരവിപുരം സ്വദേശിനിയും കാസര്‍ഗോഡ് ജില്ലാ സപ്ലൈ ഓഫീസിലെ താത്കാലിക സ്വീപ്പറുമായ പ്രമീള(30)യാണു കൊല്ലപ്പെട്ടത്.
ചന്ദ്രഗിരിപ്പുഴയില്‍ കല്ലുകെട്ടിത്താഴ്ത്തിയതായി പറയപ്പെടുന്ന പ്രമീളയുടെ മൃതദേഹത്തിനായി പോലീസും ഫയര്‍ഫോഴ്സും മുങ്ങൽവിദഗ്ധരും വിശദമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇനി നാവികസേന ഉപയോഗിക്കുന്ന ഐറോവ് സ്കാനർ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ തെരച്ചിൽ നടത്താനാണ് ആലോചന. വീട്ടിൽവച്ച് പിടിവലിക്കിടെ പ്രമീള തലയടിച്ച് നിലത്തുവീണതായും അല്പനേരം കഴിഞ്ഞ് നോക്കിയപ്പോൾ മരിച്ചതായി കണ്ടെന്നുമാണ് സെൽജോ പോലീസിന് നൽകിയ മൊഴി. എന്നാൽ ക്വാർട്ടേഴ്സിൽ വിശദമായ തെളിവെടുപ്പ് നടത്തിയിട്ടും അതിന്റെ അടയാളങ്ങളൊന്നും കണ്ടെത്തിയില്ല. പ്രമീളയെ ആസൂത്രിതമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തി തെളിവുകൾ ഇല്ലാതാക്കിയതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇടുക്കി സ്വദേശിനിയായ യുവതി നേരത്തേ കാസർഗോട്ട് എത്തിയിരുന്നതായും ബേക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സെൽജോയോടൊപ്പം ചുറ്റിക്കറങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ ഈ യുവതിക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഈ യുവതിയുമായി തനിക്കുള്ള ബന്ധം മറച്ചുവച്ചുകൊണ്ട് സെൽജോ പ്രമീളയ്ക്ക് പരപുരുഷ ബന്ധമുള്ളതായി ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞമാസം 19 മുതലാണ് പ്രമീളയെ കാണാതായത്. ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതാവാമെന്ന് സെൽജോ പോലീസിലും മൊഴി നൽകിയിരുന്നു.
കണ്ണൂർ ജില്ലയിലെ ആലക്കോട് മണക്കടവ് സ്വദേശിയാണ് സെൽജോ. കൊല്ലം ജില്ലയിലെ ഇരവിപുരം വാളത്തുംഗൽ വെളിയിൽ വീട്ടിൽ പരേതനായ ബാലന്റെയും മണിയമ്മയുടെയും മകളാണ് പ്രമീള. നേരത്തേ എറണാകുളത്ത് ജോലിചെയ്തിരുന്ന സമയത്ത് ഇരുവരും പ്രണയത്തിലകപ്പെട്ടതോടെ ഒരുമിച്ച് കാസർഗോട്ടേക്ക് മാറുകയും പിന്നീട് രജിസ്റ്റർ വിവാഹം കഴിക്കുകയുമായിരുന്നു. വിദ്യാനഗർ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രണ്ടു മക്കളുമുണ്ട്.
യുവതിയെ വധിച്ചെന്ന് സ്ഥിരീകരിച്ചു; ഭർത്താവ് അറസ്റ്റിൽ
01:04 AM Oct 13, 2019 | Deepika.com