വടകര: കൂടത്തായി കൊലപാതകപരമ്പര കേസിലെ അന്വേഷണത്തില്‍ ഒന്നും അസാധ്യമല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസ് തെളിയിക്കുന്നതിനു ശാസ്ത്രീയമായ അന്വേഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ ഈ കേസ് പോലീസ് തെളിയിക്കുകതന്നെ ചെയ്യുമെന്നും അന്വേഷണ പുരോഗതി വിലയിരുത്താന്‍ വടകരയിലെത്തിയ ഡിജിപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മിടുക്കരും പ്രഗത്ഭരുമായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ജോളി നല്കിയ മൊഴി മാത്രമേ ഇപ്പോള്‍ പോലീസിനു മുന്നിലുള്ളൂ.
ഇതിനു ബലം കിട്ടുന്നതിനു ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും. പലവഴിയായി ഒഴുകുന്ന പുഴ പോലെയാണ് കേസന്വേഷണം. അതുകൊണ്ടു കൂടുതല്‍ പരിശ്രമവും ജാഗ്രതയും അനിവാര്യമാണ്. തെളിവു ശേഖരണം ക്ലേശകരമാണ്. ഇക്കാര്യത്തില്‍ ഫോറന്‍സിക്ക് പരിശോധനയിലാണ് പ്രതീക്ഷ. ആവശ്യമെങ്കിൽ വിദേശത്ത് ഫോറൻസിക് പരിശോധന നടത്തും. കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമോ എന്ന ചോദ്യത്തിന് മുന്‍വിധിയോടെ പറയാനാവില്ലെന്നു ഡിജിപി മറുപടി നല്കി.
പൊട്ടാസ്യം സയനൈഡ് സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. കൊലപാതകത്തിനു കാരണമായ സയനൈഡിന്റെ ബാക്കി കണ്ടെത്തേണ്ടതുമുണ്ട്. ഇതു ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. വിദേശത്തെ പരിശോധന ഇന്ത്യയിലെ കോടതി അംഗീകരിക്കുമോ എന്നു ചോദിച്ചപ്പോള്‍ കോടതിയുടെ അനുമതിയോടെയേ ഇത്തരം പരിശോധന നടത്തുകയുള്ളൂവെന്നും നേരത്തേയും താന്‍ കോടതിയുടെ അനുമതിയോടെ വിദേശ ലാബുകളിൽ സാമ്പിളുകൾ പരിശോധിപ്പിച്ചിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.
കേരളാ പോലീസിന് ഒന്നും അസാധ്യമല്ല: ഡിജിപി
01:04 AM Oct 13, 2019 | Deepika.com