കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുമായി അഞ്ചുവർഷമായി സൗഹൃദത്തിലുള്ള ബിഎസ്എൻഎൽ ജീവനക്കാരൻ കക്കയം വലിയപറമ്പിൽ വീട്ടിൽ ജോൺസണെതിരേ (54) കുറുക്കുമുറുകുന്നു. ജോളിയുടെ മകൻ റെമോ വെള്ളിയാഴ്ച പോലീസിനു കൈമാറിയ ജോളിയുടെ ഫോണും സിം കാർഡും ജോൺസൺ വാങ്ങിനൽകിയതാണെന്ന് പോലീസ് കണ്ടെത്തി.
വെറും സൗഹൃദം മാത്രമേ ജോളിയുമായി ഉണ്ടായിരുന്നുള്ളൂ എന്ന ജോൺസന്റെ ആദ്യമൊഴി കളവാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ജോൺസന്റെ ഭാര്യ സൈനയേയും ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും ഇല്ലാതാക്കി ജോൺസനെ സ്വന്തമാക്കാനുള്ള ജോളിയുടെ നീക്കം ജോൺസണും അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ഒരുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ജോൺസൺ കഴിഞ്ഞ നാലു വർഷത്തോളമായി സ്വന്തം വീട്ടിലെ ചെലവുകൾക്ക് ചില്ലിപ്പൈസ മുടക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇക്കാലയളവിൽ ഇയാളുടെ അധ്യാപികയായ ഭാര്യയാണ് മക്കളുടെ വിദ്യാഭ്യാസത്തിനുൾപ്പെടെയുള്ള ചെലവുകൾ വഹിച്ചിരുന്നത്. ജോൺസന്റെ വരുമാനമത്രയും ജോളിയുടെ കൈകളിലാണ് എത്തിയതെന്നും വിനോദയാത്ര നടത്താനും ജോളിയുടെ മറ്റാവശ്യങ്ങൾക്കായും ജോൺസൺ പണം നൽകിയതായിയും കണ്ടെത്തി.
കോയമ്പത്തൂർ, തിരുപ്പൂർ, ബംഗളൂരു, തേനി തുടങ്ങി പലയിടങ്ങളിലും ഇയാൾ ജോളിക്കൊപ്പം പോയി താമസിച്ചിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ടവർ ഡംപ് പരിശോധനയിൽ ഇരുവരും ഒരേ ടവറിനു കീഴിൽവന്നതിന്റെ തെളിവുകൾ കാണിച്ചപ്പോൾ ജോളി ഇക്കാര്യം സമ്മതിക്കുകയായിരുന്നു.
ജോളിക്ക് സയനൈഡ് ലഭിക്കുന്നതിനു ജോൺസൺ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വർണ പണിക്കാരൻ പ്രജുകുമാറിനെ ആറു വർഷത്തെ പരിചയമാണുള്ളതെന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ മഞ്ചാടിയിൽ എം.എസ്. മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കിൽ ആദ്യത്തെ മൂന്നു കൊലപാതകങ്ങൾക്കും ഒടുവിലത്തെ രണ്ട് കൊലപാതകങ്ങൾക്കും മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നൽകിയതായാണ് പോലീസ് സംശയിക്കുന്നത്. മഞ്ചാടിയിൽ എം.എസ്. മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയിൽ എം.എം. മാത്യുവിനെ ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തേനിയിൽനിന്നോ കോയമ്പത്തൂരിൽനിന്നോ ജോൺസന്റെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നുണ്ട്. ഇന്നലെ ഡിജിപിയുടെ നേതൃത്വത്തിൽ ജോളിയെ ചോദ്യംചെയ്തപ്പോൾ ഇക്കാര്യം വിശദമായി ചോദിച്ചതായി അറിയുന്നു.
മൂന്നാമതൊരു വിവാഹത്തിനായി രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റത്തില്‍ ഷാജുവിനെ അപായപ്പെടുത്താൻ പദ്ധതിയിട്ടതായി ജോളി നേരത്തെ മൊഴി നൽകിയിരുന്നു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലിലാണിക്കാര്യം ജോളി വെളിപ്പെടുത്തിയത്. ഷാജുവിനെ അപായപ്പെടുത്താൻ തീരുമാനിച്ചതിനുപിന്നിൽ ആശ്രിത നിയമനം പ്രതീക്ഷിച്ചിരുന്നതായും ജോളി സമ്മതിച്ചു. ജോൺസന്റെ ഭാര്യക്ക് ജീവഹാനി സംഭവിക്കാതിരു ന്നത് ഭാഗ്യംകൊണ്ടാണെന്ന് ക്രൈബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. മുക്കം ആനയാംകുന്ന് സ്കൂളിലെ അധ്യാപകനായ ഷാജു മരിച്ചാൽ, തനിക്ക് സര്‍ക്കാർ സര്‍വീസിൽ ജോലി ലഭിക്കുമെന്നു കരുതിയാണ് അപായപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജോളി മൊഴിനല്‍കി.
ജോൺസന്റെ വഴിവിട്ട പോക്കിനെതിരേ രണ്ടുവർഷം മുൻപ് ഭാര്യ സൈനയും ഇവരുടെ സഹോദരനും താമരശേരി പോലീസിൽ പരാതി നൽകിയിരുന്നു. അന്നു പോലീസ് ജോളിയെയും ജോൺസണേയും വിളിപ്പിച്ച് താക്കീത് ചെയ്തതാണ്. ഈ പരാതി പുതിയ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൂടത്തായി ഇടവക വികാരി, നാട്ടിലെ പ്രമുഖർ തുടങ്ങിയവർ മുഖേനയും മുൻപ് ഇരുവർക്കും താക്കീത് ലഭിച്ചിരുന്നു. എന്നാൽ പിന്നെയും ബന്ധം തുടരുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. ചില തെളിവുകൾ കൂടി ശേഖരിച്ചതിനുശേഷം ജോൺസനെ കസ്റ്റഡിയിലെടുത്തേക്കും.
ഫോൺ കൊടുത്തതു ജോൺസൺ; കുരുക്ക് മുറുകുന്നു
01:04 AM Oct 13, 2019 | Deepika.com