കോഴിക്കോട്: രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ മൊഴികൾ മാറ്റി പറഞ്ഞ് പരമാവധി പിടിച്ചുനിന്ന ജോളി ഇന്നലെ പൊട്ടിക്കരഞ്ഞുകൊണ്ട് കൊലപാതകത്തിന്റെ കാരണങ്ങൾ പോലീസ് സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി.
പൊന്നാമറ്റം വിട്ടിലെ സാന്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഭർതൃമാതാവ് അന്നമ്മയെ ഇല്ലാതാക്കാനുള്ള പ്രധാന കാരണം കടം നൽകിയ പണം ചോദിച്ച് ഭർത്താവ് റോയിയെ ശല്ല്യം ചെയ്തതാണ്. റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച പണത്തിന്റെ വലിയൊരു പങ്ക് അന്നമ്മയിൽനിന്ന് റോയ് ബിസിനസ് ആവശ്യത്തിനായി വാങ്ങിയിരുന്നു. ഇത് നിരന്തരം തിരികെ ചോദിച്ചപ്പോൾ റോയിയുടെ മനസറിവോടെയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്.
അതുവരെ വീട്ടിൽ ഒരധികാരവുമില്ലാത്ത തന്നിൽ സാന്പത്തിക നടത്തിപ്പ് വന്നുചേരുമെന്ന് ധരിച്ചു. കുടുംബ സ്വത്തും വീടും റോയിക്ക് നൽകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ ഒരു മനോവിഷമവും ഇല്ലാതെ ടോം തോമസിനെ സയനൈഡ് നൽകി വകവരുത്തി.
സയനൈഡ് വാങ്ങി തന്ന മാത്യുവിനെ പല വഴിക്ക് നേരത്തെ വലയിലാക്കിയിരുന്നു. മാത്യവും മറ്റു ചിലരുമായി തനിക്ക് ബന്ധമുള്ളതിനെ റോയ് പലപ്പോഴും ചോദ്യം ചെയ്തു. മദ്യപാനിയായി മാറിയ റോയിയോട് താത്പര്യമില്ലാതിരുന്നതുകൊണ്ട് വകവരുത്തി.
മാത്യുവും മറ്റു ചില സുഹൃത്തുക്കളും തന്നെ കാണാൻ വീട്ടിൽ വരുന്നതിനെ അമ്മാവനായ മഞ്ചാടിയിൽ മാത്യു എതിർത്തിരുന്നു. റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്യുവിന് തന്നെ സംശയമുണ്ടായി. മാത്യു പോലീസിൽ പരാതി നൽകാൻ പോകുന്നതായറിഞ്ഞു. തുടർന്ന് കപ്പപ്പുഴുക്കിൽ സയനൈഡ് ചേർത്ത് അയാളെയും കൊന്നു.
ഷാജുവിനെ ഭർത്താവായി ലഭിച്ചാൽ തന്നിഷ്ടപ്രകാരം ജീവിക്കാമെന്ന് ഉറപ്പായതോടെ ഭാര്യയായ സിലിയെ വകവരുത്താൻ തീരുമാനിച്ചു. ഭക്ഷണത്തിൽ രണ്ടുതവണ സയനൈഡ് ചേർത്ത് നൽകിയെങ്കിലും സിലി രക്ഷപ്പെട്ടു. ഒടുവിൽ അവസരം ഒത്തുവന്നു. സിലി കഴിക്കാനെടുത്തു വച്ച ബ്രഡിൽ സയനൈഡ് തേച്ചുവച്ചു. ഇതിനിടെ ആരോ ആ ബ്രഡ് മുറിച്ച് ആൽഫൈനിന്റെ വായിൽ വച്ചു. കുഞ്ഞ് കുഴഞ്ഞുവീണപ്പോൾ തന്റെ വിരലിലുണ്ടായിരുന്ന സയനൈഡിന്റെ അംശവും കൊടുത്തു.
സിലിയോടൂള്ള ദേഷ്യത്തിനാണ് അങ്ങനെ ചെയ്തത്. കുറേനാൾ കഴിഞ്ഞ് വിവാഹ ചടങ്ങിൽ സിലിക്കൊപ്പം പങ്കെടുത്തപ്പോൾ ഭക്ഷണത്തിൽ സയനൈഡ് വിതറി. അധികം വൈകാതെ മരിക്കുമെന്ന് ഉറപ്പുള്ളതിനാൽ അവരുടെ കാറിൽ താനും കയറി. താമരശേരി ദന്താശുപത്രിയിൽ എന്റെ മടിയിലേക്ക് സിലി കുഴഞ്ഞു വീണു. നേരത്തെ സയനൈഡ് വെള്ളത്തിൽ കലക്കി കുപ്പിയിൽ കരുതിയിരുന്നത് സിലി ഒരു കാരണവശാലും രക്ഷപ്പെടാതിരിക്കാനാണ്. മടിയിൽ കിടന്ന് പിടഞ്ഞ സിലിയുടെ വായിലേക്ക് ആ വെള്ളം ഒഴിച്ചുകൊടുത്ത് മരണം ഉറപ്പാക്കി.
സയനൈഡ് വാങ്ങിത്തന്ന മാത്യുവുമായി നീണ്ടകാലത്തെ ബന്ധമുണ്ട്. തോന്നുന്പോഴെല്ലാം എന്നെ കാണാൻ മാത്യു വന്നിരുന്നു.
ജോളിയുടെ ഇന്നലത്തെ വെളിപ്പെടുത്തൽ പോലീസ് വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മജിസ്ട്രേട്ടിന് മുന്പാകെ ഹാജരാക്കി ക്രിമിനൽ നടപടി ചട്ടം 164 വകുപ്പുപ്രകാരം ജോളിയുടെ മൊഴി രേഖപ്പെടുത്തും.
പൊട്ടിക്കരഞ്ഞ് ജോളി; ഓരോ കൊലയ്ക്കും വ്യത്യസ്ത കാരണങ്ങൾ
01:04 AM Oct 13, 2019 | Deepika.com