മരട്: സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിക്കാനുള്ള ഫ്ലാറ്റുകൾ കരാർ കമ്പനികൾക്കു കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കാനായില്ല. മരട് നഗരസഭാ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതാണു കാരണം. ഇന്നലെ കൗൺസിൽ പ്രത്യേക യോഗം ചേർന്നെങ്കിലും അംഗീകാരവുമായി ബന്ധപ്പെട്ട വിഷയം അജൻഡയിൽ ഉൾപ്പെടുത്താത്തതിനാൽ പരിഗണിച്ചില്ല.
കരാർ കമ്പനികൾക്ക് ഫ്ലാറ്റ് സമുച്ചയങ്ങൾ ഇന്നലെ കൈമാറാനായിരുന്നു തീരുമാനം. ഇതിനാവശ്യമായ അംഗീകാരത്തിനായി സ്പെഷൽ സെക്രട്ടറി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വിഷയം ഇന്നലെ കൗൺസിൽ യോഗത്തിനു മുന്നിൽവച്ചു. സുപ്രീം കോടതി ഉത്തരവു വന്നതുമുതൽ സ്വീകരിച്ച മുഴുവൻ നടപടികളും അദ്ദേഹം യോഗത്തിൽ വിവരിച്ചു. എന്നാൽ അംഗങ്ങൾക്കു വിതരണം ചെയ്ത അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്താത്തതിനാൽ വിഷയം ചർച്ച ചെയ്യാനോ അംഗീകാരം നൽകാനോ കഴിയില്ലെന്നു ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിലപാടെടുത്തു.
ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികൾക്കുണ്ടാകുന്ന ആശങ്കകൾ പൂർണമായും പരിഹരിക്കണമെന്ന് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഇന്നും നാളെയുമായി നാലിടങ്ങളിൽ യോഗം ചേരും. യോഗങ്ങളിൽ സ്പെഷൽ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ ടി.എച്ച്. നദീറ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും.
കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ലാറ്റിനു സമീപം താമസിക്കുന്നവരുടെ യോഗം ഇന്നുച്ചകഴിഞ്ഞു മൂന്നിന് കുണ്ടന്നൂർ പെട്രോഹൗസിൽ നടക്കും. കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ളാറ്റിനു സമീപം താമസിക്കുന്നവരുടെ യോഗം വൈകുന്നേരം അഞ്ചിന് ഫ്ളാറ്റ് പരിസരത്തും നടക്കും.
നെട്ടൂർ ആൽഫ ഫ്ളാറ്റിനു സമീപത്തുള്ളവരുടെ യോഗം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ഖദീജത്തുൽ കുബ്റ ഇസ്ലാമിക് കോംപ്ലക്സിലും, നെട്ടൂർ ജെയിൻ ഹൗസിന് സമീപത്തു താമസിക്കുന്നവരുടെ യോഗം നാളെ വൈകുന്നേരം അഞ്ചിന് പ്രിയദർശിനി ഹാളിലുമാണു ക്രമീകരിച്ചിരിക്കുന്നത്.
ഫ്ളാറ്റുകൾ പൊളിച്ചുതുടങ്ങുന്നതിനു മുന്നോടിയായി സമീപവാസികളിൽ ആവശ്യമുള്ളവർക്കു താത്കാലികമായി മറ്റൊരിടത്തേക്കു മാറിത്താമസിക്കാൻ സൗകര്യം ഒരുക്കുമെന്നു സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. കൗൺസിൽ യോഗത്തിലുണ്ടായ സംഭവങ്ങൾ സർക്കാരിനെ ധരിപ്പിക്കും. പൊളിക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
കരാർ കമ്പനിക്കു ഫ്ലാറ്റുകൾ കൈമാറാനുള്ള നടപടി പൂർത്തിയാക്കാനായില്ല
01:04 AM Oct 13, 2019 | Deepika.com