തിരുവനന്തപുരം: പിഎസ്സി നടത്തിയ എഴുത്തുപരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ച മൂന്നു പേരെ അഭിമുഖപരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചതായി പരാതി.
ആസൂത്രണ ബോർഡിൽ പ്ലാനിംഗ് ബോർഡ് ചീഫ് (പ്ലാൻ കോ- ഓർഡിനേഷൻ), പ്ലാനിംഗ് ബോർഡ് ചീഫ് (ഡിസെൻട്രലൈസ്ഡ് പ്ലാനിംഗ്), പ്ലാനിംഗ് ബോർഡ് ചീഫ് (ചീഫ് സോഷ്യൽ സർവീസസ്) എന്നീ മൂന്ന് ഉന്നത തസ്തികകളിലേക്ക് 2018 നവംബറിൽ പിഎസ്സി നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചവരാകട്ടെ അഭിമുഖപരീക്ഷയിൽ ഏറെ പിന്നിലുമായി. ക്രമവിരുദ്ധമായി മാർക്ക് നൽകിയതിനെതിരേ കോടതിയെ സമീപിക്കുമെന്ന് എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർ പറഞ്ഞു.
പിഎസ്സി ചെയർമാൻ അധ്യക്ഷനായ ഇന്റർവ്യൂ ബോർഡിൽ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഉൾപ്പെടെ ആറ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അഭിമുഖത്തിലാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി മാർക്ക് നൽകിയതായി ആരോപണം ഉയർന്നിരിക്കുന്നത്. റാങ്ക് പട്ടികയിൽ മുന്നിലെത്തിയ മൂന്നു പേർ ഇടത് അനുഭാവികളാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
അഭിമുഖ പരീക്ഷയ്ക്കു പരമാവധി 70 ശതമാനം മാർക്കേ നൽകാവൂ എന്നു സുപ്രീംകോടതിയുടെ മാർഗനിർദേശമുള്ളതായി എഴുത്തുപരീക്ഷയിൽ മുന്നിലെത്തിയ ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, 90 മുതൽ 95 ശതമാനം വരെ മാർക്കാണ് ക്രമവിരുദ്ധമായി നൽകിയത്.
മാർഗനിർദേശം നിലനിൽക്കേ ആസൂത്രണ ബോർഡിലെ മൂന്നു തസ്തികകളിലേക്കു നടത്തിയ എഴുത്തുപരീക്ഷയിൽ 200ൽ 52.5 മാർക്ക് നേടിയയാൾക്ക് അഭിമുഖത്തിനു നൽകിയതാകട്ടെ 40ൽ 36 മാർക്ക്. അതേസമയം, 200ൽ 91.75 മാർക്ക് നേടിയ ഉദ്യോഗാർഥിക്ക് അഭിമുഖപരീക്ഷയിൽ ലഭിച്ചത് 11 മാർക്ക്. എഴുത്തുപരീക്ഷയിൽ 59.25 മാർക്ക് ലഭിച്ചയാളെ 28 മാർക്ക് അഭിമുഖത്തിനു നൽകി രണ്ടാം റാങ്കിലെത്തിച്ചു. ചീഫ് ഡി സെൻട്രലൈസ്ഡ് പ്ലാനിംഗ് തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200ൽ 52.50 മാർക്ക് നേടിയയാളെ മുന്നിലെത്തിക്കാൻ 40ൽ 38 മാർക്കാണ് നൽകിയത്. പിഎസ്സി നടത്തുന്ന പരീക്ഷകളിൽ ഏറ്റവും ഉയർന്ന തസ്തികകളാണിത്. 89,000- 1,20,000 ആണ് ശന്പളസ്കെയിൽ.
എഴുത്തുപരീക്ഷയിൽ മാർക്ക് കുറവ്; അഭിമുഖത്തിൽ കൂടുതൽ
12:47 AM Oct 13, 2019 | Deepika.com