തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ രാജ്യത്തുനിന്നും പൂർണമായി പിൻവാങ്ങുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
വടക്കുകിഴക്കൻ അറബിക്കടൽ, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ, പശ്ചിമബംഗാൾ തുടങ്ങിയ മേഖലകളിൽനിന്നു കാലവർഷം പിൻവാങ്ങി. അടുത്ത രണ്ടു ദിവത്തിനുള്ളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്കുകിഴക്ക്, തെക്ക്, മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളിൽനിന്നും കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കും.
ഈ മാസം ഇരുപതോടെ കേരളത്തിൽ തുലാവർഷം പെയ്തു തുടങ്ങും.
ബുധനാഴ്ചവരെ മഴ
ബുധനാഴ്ച വരെ സംസ്ഥാനത്തു കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. 24 മണിക്കൂറിൽ എഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണു തിങ്കളാഴ്ചയും ബുധനാഴ്ചയും യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തു. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതു പുനലൂരിലാണ്, 10 സെന്റിമീറ്റർ. മഞ്ചേരി, വടകര എന്നിവിടങ്ങളിൽ ആറും കോഴിക്കോട് അഞ്ചും കരിപ്പൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നാലും തിരുവനന്തപുരം, കൊച്ചി, കോന്നി, കായംകുളം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ മൂന്നും സെന്റിമീറ്റർ മഴ പെയ്തു. മറ്റു പതിനെട്ട് കേന്ദ്രങ്ങളിൽ രണ്ടു സെന്റിമീറ്റർ വരെയും മഴ ലഭിച്ചു.
കാലവർഷത്തിന്റെ പിൻവാങ്ങൽ വ്യാഴാഴ്ചയോടെ; തുലാവർഷം 20ന്
12:47 AM Oct 13, 2019 | Deepika.com