ആലുവ: തൃക്കുന്നത്ത് പള്ളിയില്‍ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മില്‍ തര്‍ക്കം. മണിക്കൂറുകൾ നീണ്ട തർക്കത്തിനു പരിഹാരമാകാതെ വന്നതോടെ മൃതദേഹം കോതമംഗലം കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ എത്തിച്ചു സംസ്കരിച്ചു.
പെരുമ്പാവൂര്‍ മരുതകവല മാഞ്ഞൂരാന് എം.സി. തങ്കച്ചന്റെ (57) മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലിയാണു തര്‍ക്കമുണ്ടായത്. കുടുംബത്തിലെ മുന്‍ഗാമികളുടെ കല്ലറയില്‍ അടക്കം ചെയ്യണമെന്ന തങ്കച്ചന്റെ ആഗ്രഹപ്രകാരമാണ് ആലുവയിൽ കൊണ്ടുവന്നത്. ഇന്നലെ രാവിലെ 11.30ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കൈവശമുള്ള തൃക്കുന്നത്ത് സെമിത്തേരിയില്‍ മൃതദേഹം എത്തിച്ചെങ്കിലും യാക്കോബായ വൈദികരുടെ കാർമികത്വത്തില്‍ സംസ്കാരം നടത്താൻ ഓര്‍ത്തഡോക്സ് വൈദികർ അനുവദിച്ചില്ല.
ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചു. പോലീസ് നടത്തിയ അനുരഞ്ജന ചർച്ചകൾ വിജയിച്ചതുമില്ല. മൃതദേഹം സംസ്കരിക്കാൻ അനുമതി നല്കണമെങ്കില് 1934 ലെ ഭരണഘടന അംഗീകരിക്കുന്നതായി ഒപ്പിട്ടു നൽകണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടുവെന്നു പറയുന്നു. ഒടുവിൽ മൃതദേഹം കുറുപ്പംപടി പള്ളിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
തൃക്കുന്നത്ത് പള്ളിയില്‍ മൃതദേഹ സംസ്കാര തർക്കം
12:47 AM Oct 13, 2019 | Deepika.com