ചങ്ങനാശേരി: കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ ഖാദർകമ്മിറ്റി ശിപാർശ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് എൻഎസ്എസിന്റെ തീരുമാനമെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ഡിഎസ്ടിഎ) സംസ്ഥാന സമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്ന ഈ പരിഷ്കാരം കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമാണ്. ഇതു പൊതുവിദ്യാഭ്യാസ മേഖലയെതകർക്കുമെന്നും ജി.സുകുമാരൻനായർ പറഞ്ഞു.
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളെ ഒരു വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് അപ്രായോഗികമാണ്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവുകളുടെ നിയമസാധുതയെ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച നടത്തിയ ശേഷമേ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കാവൂ എന്നു ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കെയാണ് സർക്കാർ മുൻ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും ഈ നടപടികളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
വിവിധ പുരസ്കാരങ്ങൾ നേടിയ അധ്യാപകരെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. എൻഎസ്എസ് നായകസഭാംഗം ഹരികുമാർ കോയിക്കൽ അധ്യക്ഷതവഹിച്ചു. സ്കൂൾസ് ജനറൽ മാനേജർ ഡോ.ജി.ജഗദീഷ്ചന്ദ്രൻ, ഡിഎസ്ടിഎ ഭാരവാഹികളായ .ഭദ്രൻപിള്ള, എസ്.വിനോദ്കുമാർ, ജി.രാജേഷ്, ആർ.ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു.
ഖാദർ കമ്മിറ്റി ശിപാർശ നടപ്പാക്കുന്നതിനെതിരേ കോടതിയെ സമീപിക്കും: എൻഎസ്എസ്
12:26 AM Oct 13, 2019 | Deepika.com