തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും ബാങ്ക് വായ്പകൾ എഴുതിത്തള്ളാനുള്ള നടപടികളിലേക്കു സർക്കാർ കടക്കുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ പേരിലുള്ള വായ്പകൾ എഴുതി ത്തള്ളാനുള്ള അപേക്ഷ ബാങ്കുകൾ വഴി സർക്കാരിലേക്കു സമർപ്പിക്കാനുള്ള നടപടി ക്രമമാണു സജ്ജമാക്കുന്നത്.
ഓഖി ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായവരുടെ ബാങ്ക് വായ്പകളാണ് എഴുതി തള്ളാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇവരുടെ വായ്പകളുടെ 60 ശതമാനം തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ബാങ്കുകൾക്കു കൈമാറും. ബാക്കി തുക ബാങ്കുകൾ എഴുതിത്തള്ളണം. പലിശയും പിഴ പലിശയും ബാങ്കുകൾ ഒഴിവാക്കണമെന്നാണു വ്യവസ്ഥ. എന്നാൽ, പദ്ധതിയോടു ബാങ്കുകൾ പൂർണമായി സഹകരിച്ചിട്ടില്ലെന്നാണു വിവരം. ബാങ്കുകളുടെ പൂർണ സമ്മതം ലഭിച്ചാൽ, അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടി തുടങ്ങും.
ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായ 143 മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനാണ് കടം എഴുതിത്തള്ളൽ പദ്ധതിയിൽ അർഹത ലഭിക്കുക. ഇവരുടെ കുടുംബത്തിനു നഷ്ട പരിഹാരമായ 25 ലക്ഷം രൂപ വീതം സർക്കാർ നേരത്തേ വിതരണം ചെയ്തിരുന്നു. നഷ്ടപരിഹാരത്തിനൊപ്പം ഇവരുടെ കടം എഴുതിത്തള്ളുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് ഫിഷറീസ് വകുപ്പ്, മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടിയുമായി മുന്നോട്ടു പോകുന്നത്. അപേക്ഷകൾ ലഭിച്ചാൽ മാത്രമേ വായ്പ എഴുതിത്തള്ളാൻ എത്രത്തോളം തുക വേണ്ടിവരുമെന്നു പറയാൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.
ഓഖി ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്ന നടപടികളിലേക്കു സർക്കാർ
12:26 AM Oct 13, 2019 | Deepika.com