കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അഞ്ചു കേസുകൾകൂടി രജിസ്റ്റര്‍ചെയ്തു. പൊന്നാമറ്റത്ത് അന്നമ്മ, ഭർത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മഞ്ചാടിയിൽ എം.എം. മാത്യു, ടോം തോമസിന്റെ അനുജന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് കോടഞ്ചേരി - താമരശേരി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ചു കേസുകളിലും 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി. സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിൽ എം.എസ്. മാത്യു എന്ന ഷാജി യേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സിലി മരിച്ചത് താമരശേരി പോലീസ് പരിധിയിലായതിനാൽ ആ കേസ് മാത്രം താമരശേരിയിലും മറ്റ് നാലു കേസുകൾ കോടഞ്ചേരിയിലുമാണ് രജിസ്റ്റർചെയ്തത്. റോയ് തോമസിന്റെ കൊലപാതക കേസ് നേരത്തെ കോടഞ്ചേരിയിൽ രജിസ്റ്റർ ചെയ്തിരുന്നു.
താമരശേരി ദേശീയപാതയോരത്തെ ദന്താശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ സിലിക്ക് പാനീയത്തില്‍ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
അതേസമയം അഞ്ചു കേസുകളും താമരശേരി ഡിവൈഎസ്പി കെ.പി. അബ്ദുൾ റസാഖിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്. താമരശേരി സിഐ ടി.എ. അഗസ്റ്റിനാണ് അന്വേഷണ ചുമതല.
റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് ജോളിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തത്. മറ്റുള്ള അഞ്ച് കൊലപാതകക്കേസുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് 35 അംഗ അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കൂടത്തായി: അഞ്ച് കേസുകള്‍കൂടി രജിസ്റ്റര്‍ ചെയ്തു
01:00 AM Oct 12, 2019 | Deepika.com