കോഴിക്കോട്: പുലിക്കയം പൊന്നാമറ്റം ഷാജു സക്കറിയയുടെ വീട്ടിലെ തെളിവെടുപ്പിനുശേഷം കൂടത്തായി കൊലപാതകപരന്പരയിലെ പ്രധാന പ്രതി ജോളിയെ ചാത്തമംഗലം എൻഐടി കാന്റീനിലും എൻഐടിക്കടുത്ത സുലേഖയുടെ ബ്യൂട്ടിപാർലർ പരിസരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ട് അഞ്ചോടെ ബ്യൂട്ടി പാർലർ പരിസരത്തെത്തി ജോളിയെ വാഹനത്തിലിരുത്തിത്തന്നെ ചോദ്യം ചെയ്തു.
ജനങ്ങൾ തടിച്ചുകൂടിയതിനാലാണ് വാഹനത്തിൽനിന്ന് പ്രതിയെ പുറത്തിറക്കാതിരുന്നത്. 5.15നോടെ എൻഐടി വളപ്പിലെ കാന്റീനിൽ ജോളിയുമായി തെളിവെടുത്തു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണ് കാന്റീൻ കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത്. അടുത്തിടെ ജോലിക്കെത്തിയ ഇവർ ജോളിയെ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. ഇവരെ അറിയുമോ എന്ന പോലീസിന്റെ ചോദ്യത്തിന് ആംഗ്യത്തിലൂടെയാണ് കാഷ്യർ മറുപടി നൽകിയത്.
ജോളി എൻഐടിയിൽ വന്നിരുന്ന കാലത്ത് ഇവിടെ മറ്റു ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കോഴിക്കോട്ടെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി. എൻഐടി കാന്റീൻ നടത്തിപ്പുകാരനോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടത്തായി കൊലപാതക പരന്പര: എൻഐടി കാന്റീനിലും തെളിവെടുപ്പ്
12:49 AM Oct 12, 2019 | Deepika.com