കൊച്ചി: സമൂഹത്തിൽ നന്മയുടെ പ്രകാശം പരത്തുന്ന ധാർമികശക്തിയാണു സന്യാസവും സന്യസ്തരുമെന്നു ജസ്റ്റീസ് ഏബ്രഹാം മാത്യു. സന്യാസത്തിനുനേരേ ഉയരുന്ന അതിരുവിട്ട വെല്ലുവിളികളെയും അവഹേളനങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് സഭയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെസിബിസിയുടെയും കേരള കത്തോലിക്കാ സമർപ്പിത സമൂഹങ്ങളുടെ എറണാകുളം മേഖലയുടെയും ആഭിമുഖ്യത്തിൽ എറണാകുളം ടൗണ് ഹാളിൽ (മറിയം ത്രേസ്യ നഗർ) സംഘടിപ്പിച്ച സന്യസ്ത-സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എതിർപ്പുകളിലും വെല്ലുവിളികളിലും തളരുന്നവളല്ല സഭ. ചരിത്രത്തിൽ പല ഘട്ടങ്ങളിലും ഈ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ട്. കേരളസമൂഹത്തിന്റെ ധാർമിക, മൂല്യാധിഷ്ടിത വളർച്ചയിൽ സന്യസ്തർ നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കാവുന്നതല്ല. തങ്ങളുടെ ഭൗതികമായ സന്തോഷങ്ങൾ ഉപേക്ഷിച്ചു മറ്റുള്ളവർക്കായി ജീവിക്കുന്നവരാണു സന്യസ്തർ. എവിടെയെല്ലാം സന്യസ്തരുണ്ടോ അവിടെയെല്ലാം നിസ്വാർഥമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുഭവങ്ങൾ സ്വന്തമാക്കാൻ സമൂഹത്തിനു സാധിക്കുന്നു.
ലോകം മുഴുവൻ അംഗീകരിച്ചതാണു ക്രൈസ്തവ സന്യസ്തരുടെ സേവനം. മദർ തെരേസയെപ്പോലുള്ള സന്യാസിനികൾ ലോകത്തിനു മുന്പിൽ സ്നേഹത്തിന്റെയും സേവനത്തിന്റെയും അനശ്വരമായ പ്രകാശമാണ് ഇന്നലെയും ഇന്നും പകർന്നു നൽകുന്നത്. ഏതുകാലത്തും സമൂഹം വഴിതെറ്റിപ്പോകുന്പോൾ നേരിന്റെയും നന്മയുടെയും കാഹളം മുഴക്കേണ്ടവരാണു സന്യസ്തർ. അവർ അന്ധകാരത്തിൽ പ്രകാശമാണ്, നിരാശകളിൽ പ്രത്യാശയാണ്.
സഭയുടെ സംരക്ഷണത്തിന്റെ തണൽ വിട്ടു തെറ്റായ കൂട്ടുകളിലേക്കു പോകുന്നവരുടെയും അവരെ ഉയർത്തിപ്പിടിക്കുന്നവരുടെയും അതിരുവിട്ട വിമർശനങ്ങൾ അവഗണിക്കണം. ഇക്കാര്യത്തിൽ സ്ഥാപിത താത്പര്യങ്ങളോടെ പ്രവർത്തിക്കുന്ന ഒരുവിഭാഗം മാധ്യമങ്ങളെ തിരിച്ചറിയാൻ സമൂഹത്തിനു സാധിക്കും.
കൂട്ടായ്മയുടെ കരുത്തിൽ ആത്മവിശ്വാസത്തോടെ മുന്നേറാൻ നമുക്കു സാധിക്കും. പ്രകോപനങ്ങളുണ്ടാകുന്പോൾ, ഉള്ളിലെ വെളിച്ചം കൂടുതൽ ഉജ്വലമായി പ്രകാശിപ്പിക്കുകയാണു നാം ചെയ്യേണ്ടതെന്നും ജസ്റ്റീസ് ഏബ്രഹാം മാത്യു അഭിപ്രായപ്പെട്ടു. സമർപ്പിതർ സഭയിലും സമൂഹത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംഗമത്തിൽ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. ആരെല്ലാം അവഹേളിച്ചാലും ക്രിസ്തുദൗത്യത്തിൽ തീക്ഷ്ണതയോടെ മുന്നേറാൻ സന്യസ്തർക്കൊപ്പം സഭ മാത്രമല്ല, നന്മയുള്ള സമൂഹവും ഇവിടെയുണ്ടാകുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സഭയിലേക്കു നുഴഞ്ഞുകയറാനാഗ്രഹിക്കുന്ന പ്രതിലോമശക്തികളെ തിരിച്ചറിയാനും നിയന്ത്രിക്കാനും സമൂഹത്തിനും സർക്കാരിനും സാധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, സിസ്റ്റർ ഡോ. ജയ സിടിസി, ഡോ. കൊച്ചുറാണി ജോസഫ്, സിസ്റ്റർ ഡോ. വിനീത സിഎംസി, ഷാജി ജോർജ്, സിസ്റ്റർ ഡോ. നോബിൾ തെരേസ് ഡിഎം, സിറിയക് ചാഴികാടൻ, റോസ് മരിയ, മരിയ ജെസ്നീല മാർട്ടിൻ എന്നിവർ പ്രസംഗിച്ചു. എറണാകുളം-അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്യാസ സമൂഹങ്ങളിൽനിന്നു മൂവായിരത്തോളം സന്യസ്തരും വൈദിക, അല്മായ പ്രതിനിധികളും പങ്കെടുത്തു.
സന്യസ്തർ സമൂഹത്തെ പ്രകാശിപ്പിക്കുന്ന ധാർമികശക്തി: ജസ്റ്റീസ് ഏബ്രഹാം മാത്യു
12:11 AM Oct 12, 2019 | Deepika.com