പാലാ: പാലായിൽ നടന്ന അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ചു വിദ്യാർഥി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായ സംഭവത്തിൽ അന്വേഷണ കമ്മീഷൻ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി തെളിവെടുത്തു. സർക്കാർ നിയോഗിച്ച സമിതി ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സ്റ്റേഡിയത്തിലെത്തിയത്.
കേരള സർവകലാശാല കായിക വകുപ്പ് മുൻ ഡയറക്ടർ ഡോ.കെ.കെ. വേണു, സായി മുൻ പരിശീലകൻ എം.ബി.സത്യാനന്ദൻ, ബാഡ്മിന്റണ്‍ താരവും അർജുന അവാർഡ് ജേതാവുമായ വി. ഡിജു എന്നിവരാണ് സമിതി അംഗങ്ങൾ. കായിക മേളയുടെ സംഘാടകാംഗങ്ങളിൽനിന്നു കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു.
ത്രോ ഇനങ്ങളായ ജാവലിൻ, ഹാമർ മത്സരങ്ങൾ ഒരേ സമയം നടത്തിയതിന്റെ സാഹചര്യം അന്വേഷിക്കുമെന്നു ഡോ. കെ.കെ.വേണു മാധ്യമങ്ങളോടു പറഞ്ഞു. മത്സരങ്ങളുടെ ഓർഡർ അനുസരിച്ച് 10.30ന് ജാവലിനും 11.30ന് ഹാമറുമാണ് നടക്കേണ്ടത്. ഇവയുടെ ചുമതലക്കാരായ കായികാധ്യാപകർ ഇന്നലെ കമ്മീഷനു മുന്നിലെത്തിയില്ല. കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളായ വി.സി. അലക്സ്, തങ്കച്ചൻ മാത്യു, ബോബൻ ഫ്രാൻസിസ് എന്നിവരാണു സംഘാടകരെ പ്രതിനിധീകരിച്ച് എത്തിയത്. കായികമേളയുടെ മുഖ്യ ചുമതലക്കാരനായിരുന്ന ജിമ്മി ജോസഫും എത്തിയില്ല. കളക്ടർ നിയോഗിച്ച അന്വേഷണ സംഘത്തിനു മുന്നിലും ഇവരെത്തിയിരുന്നില്ല. വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും കായികമേളകളിൽ വീഴ്ചകൾ സംഭവിക്കാതിരിക്കാൻ വേണ്ട നടപടികൾ ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അപകടസാധ്യതയുള്ള ചില ഇനങ്ങൾ കായിക മത്സരങ്ങളിൽനിന്നു നീക്കം ചെയ്യേണ്ടതു സംബന്ധിച്ചു ചർച്ച വേണമെന്നും എം.ബി. സത്യാനന്ദൻ പറഞ്ഞു.
63-ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുന്നതിനിടെ ഈ മാസം നാലിനാണ് ഫീൽഡ് വോളന്റിയറായി സംഘാടകർ നിയോഗിച്ചിരുന്ന വിദ്യാർഥി അഫീൽ ജോണ്‍സന്റെ തലയിൽ ഹാമർ പതിച്ച് അപകടമുണ്ടായത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയും ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് ജോണ്‍സണിന്റെ മകനുമാണ് 16 കാരനായ അഫീൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ മരണത്തോട് മല്ലടിച്ചു കഴിയുകയാണ് അഫീൽ.
ഹാമർ അപകടം: അന്വേഷണ കമ്മീഷൻ തെളിവെടുത്തു
11:29 PM Oct 11, 2019 | Deepika.com