പത്തനംതിട്ട: ബിഡിജെഎസ് ഏതു മുന്നണിയിൽ തുടർന്നാലും എൽഡിഎഫിന് ഒരു ഭയവുമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പത്തനംതിട്ട പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ബിഡിജെഎസ് എൻഡിഎയുടെ ഭാഗമാണ്. അവരെ എൽഡിഎഫിൽ ചേർക്കുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെ എതിർത്തവരാണ് അവർ. ബിഡിജെഎസ് സഹായമില്ലാതെ 92 എംഎൽഎമാർ എൽഡിഎഫിനുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിയുന്പോൾ അതു വർധിക്കുകയും ചെയ്യും. ശബരിമല അയ്യപ്പന്റെ കടാക്ഷം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും കാനം പറഞ്ഞു.
ശബരിമലയ്ക്കുവേണ്ടി ഇത്രയധികം സഹായം ചെയ്ത ഒരു സർക്കാർ ഇതിനു മുന്പുണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് 749 കോടി രൂപ അനുവദിച്ചത്. കഴിഞ്ഞ വർഷത്തെ പ്രശ്നങ്ങളുടെ പേരിൽ ഉണ്ടായ വരുമാനക്കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡിനു പ്രത്യേക ഫണ്ട് നൽകി. അനുവദിച്ച പണം നൽകാനുള്ള കരുത്ത് സർക്കാരിനുണ്ട്. എൻഎസ്എസ് ഇതിനു മുന്പും സ്വീകരിച്ചിട്ടുള്ളത് ശരിദൂരം നിലപാടുകളാണ്. ഏതെങ്കിലും രാഷ്ട്രീയകക്ഷിക്കു വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് നിർദേശിച്ചിട്ടില്ലെന്നും കാനം പറഞ്ഞു.
ബിഡിജെഎസിനെ എൽഡിഎഫിൽ എടുക്കാൻ ആലോചിച്ചിട്ടില്ല: കാനം
11:29 PM Oct 11, 2019 | Deepika.com