കോഴിക്കോട്/താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെ മൂന്നു പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളായ കാക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു, താമരശേരി തച്ചംപൊയിൽ സ്വദേശി പ്രജുകുമാര്‍ എന്നിവരെയും താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്.
11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതിന് അറസ്റ്റിലായ മാത്യുവിന്റെയും പ്രജുകുമാറിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അവരെയും കസ്റ്റഡിയില്‍ വിട്ടത്. അഡ്വ. ആളൂരിന്റെ ജൂണിയറായ രണ്ട് അഭിഭാഷകർ ജോളിയുടെ വക്കാലത്ത് ഒപ്പിട്ടു വാങ്ങി.
ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജോളിയെ യും മറ്റു പ്രതികളേയും ഇന്നലെ രാവിലെ പത്തോടെയാണ് പുറത്തിറക്കിയത്. പ്രജുകുമാറിനെ യും മാത്യുവിനെയും വൈദ്യപരിശോധനയ്ക്കു ശേഷവും ജോളിയെ നേരിട്ടുമാണ് കോടതിയിലെത്തിച്ചത്. പ്രതികള്‍ എത്തുമെന്നറിഞ്ഞ് താമരശേരി കോടതി പരിസരത്ത് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു.
ജോളിയുമായുള്ള പോലീസ് വാഹനം 11നു കോടതിക്കു മുന്നിലെത്തി. കൂടിനിന്നവർ കൂക്കിവിളിച്ചു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രണ്ടാം ഗേറ്റിലൂടെയാണ് ജോളിയെ കൊണ്ടുവരുന്നതെന്നായിരുന്നു പോലീസ് അറിയിച്ചത്. ജനത്തിരക്ക് കണക്കിലെടുത്ത് ഒന്നാംഗേറ്റിലൂടെത്തന്നെ എത്തിച്ചു. 11.05നു പ്രജുകുമാറുമായുള്ള വാഹനമെത്തി. 11.20നാണ് മാത്യുവിനെ എത്തിച്ചത്. മൂവരെയും ഒരുമിച്ചാണ് കോടതിക്കുള്ളിലേക്കു കൊണ്ടുപോയത്.
കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി വൈദ്യപരിശോധനയ്ക്കു ശേഷം ജോളിയെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. ഉച്ചകഴിഞ്ഞു മൂവരെയും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ വടകരയിലെ ഓഫീസിലെത്തിച്ച് ചോദ്യംചെയ്യൽ ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇവരെ തെളിവെടുപ്പിനായി കൂടത്തായി അടക്കം വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. സംശയത്തിലുള്ളവരെ ജോളിയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. ഇതിനായി ഓരോരുത്തരെ വിളിപ്പിച്ചിട്ടുണ്ട്.
ജോളിയെയും മറ്റു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
01:42 AM Oct 11, 2019 | Deepika.com