കാക്കനാട്(കൊച്ചി): അർധരാത്രി വീട്ടിൽ കയറി പ്ലസ്ടു വിദ്യാർഥിനിയെ തീകൊളുത്തി കൊന്നശേഷം ബന്ധുവായ യുവാവ് സ്വയം തീകൊളുത്തി മരിച്ചു. കാക്കനാട് അത്താണിയിൽ കാളങ്ങാട്ട് പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതികളുടെ മകൾ ദേവിക(17), പറവൂർ പല്ലംതുരുത്ത് പാടത്തുവീട്ടിൽ ഉദയൻ- ഉദയ ദമ്പതികളുടെ മകൻ മിഥുൻ (26) എന്നിവരാണു മരിച്ചത്. പ്രേമം നിരസിച്ചതിന്റെ വൈരാഗ്യമാകാം യുവാവിനെ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. ബൈക്കിൽ ദേവികയുടെ വീട്ടിലെത്തിയ മിഥുൻ വാതിലിൽ മുട്ടിവിളിച്ചു. ദേവികയും അച്ഛൻ ഷാലനും ഉണർന്നു വാതിൽ തുറന്നയുടൻ മിഥുൻ കൈയിൽ കരുതിയിരുന്ന കുപ്പിയിലെ പെട്രോൾ ദേവികയുടെ ദേഹത്ത് ഒഴിക്കുകയും സിഗരറ്റ് ലാമ്പ് കത്തിച്ചു തീ കൊളുത്തുകയുമായിരുന്നു. വീട്ടിലേക്കു കയറുംമുമ്പുതന്നെ മിഥുൻ തന്റെ ദേഹത്തു പെട്രോൾ ഒഴിച്ചിരുന്നു. ഇരുവരുടെയും ശരീരത്തിൽ തീ ആളിപ്പടർന്നു. തടയാൻ ശ്രമിച്ച ഷാലനു ഭാഗികമായി പൊള്ളലേറ്റു.
ദേവികയുടെ അമ്മയും സഹോദരി ദേവകിയും അലറിക്കരഞ്ഞു വീടിനു വെളിയിലേക്ക് ഓടിയിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ദേവിക സംഭവസ്ഥലത്തുവച്ചും മിഥുൻ കളമശേരി മെഡിക്കൽ കോളജിലും മരിച്ചു. ഷാലൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ദേവികയുടെ അമ്മ മോളിയും മിഥുനിന്റെ അമ്മ ഉദയയും സഹോദരങ്ങളുടെ മക്കളാണ്. ദേവികയും മിഥുനും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. മകളെ ശല്യപ്പെടുത്തുന്നെന്ന് ദേവികയുടെ രക്ഷിതാക്കൾ ഇൻഫോപാർക്ക് പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് ദേവികയെയും മിഥുനെയും രക്ഷിതാക്കളെയും കഴിഞ്ഞ എട്ടിനു സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, ബുധനാഴ്ച ദേവിക ട്യൂഷനു പോകുന്ന വീട്ടിലെത്തി മിഥുൻ ശല്യപ്പെടുത്തിയത്രേ.
മിഥുൻ ടൈൽ പോളിഷിംഗ് തൊഴിലാളിയാണ്. എറണാകുളം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണു ദേവിക. സഹോദരി: ദേവകി. മിഥുന്റെ സഹോദരി: ശ്രുതി.
വിദ്യാർഥിനിയെ വീട്ടിൽ കയറി തീകൊളുത്തി കൊന്നു
01:42 AM Oct 11, 2019 | Deepika.com