കൊച്ചി: സുപ്രീംകോടതി ഉത്തരവിനെത്തുടർന്നു പൊളിക്കുന്ന മരടിലെ ഫ്ളാറ്റ് ഉടമകൾക്ക് ഉടമസ്ഥാവകാശ രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം അനുവദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ കൊച്ചിയിൽ ചേർന്ന് ആദ്യയോഗത്തിലാണ് തീരുമാനം.
ഫ്ളാറ്റ് പൊളിക്കുന്നതിന്റെ ചുമതലക്കാരനായ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റി മുന്പാകെ കാര്യങ്ങൾ ബോധിപ്പിച്ചു.
നഷ്ടപരിഹാരത്തിന് അർഹതയുള്ള 241 ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ നേരത്തേ സമിതിക്കു കൈമാറിയിരുന്നു. ഈ പട്ടിക പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുള്ളവരുടെ ഉടമസ്ഥതാ രേഖകളും സമിതി പരിശോധിച്ചു.
241 പേരുടെ വിവരങ്ങൾ അടങ്ങുന്ന പട്ടിക സർക്കാരിനു സമർപ്പിച്ചത് മരട് നഗരസഭയാണ്. 135 ഫ്ളാറ്റ് ഉടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വില്പനക്കരാറുമാണ് നഗരസഭയിൽ സമർപ്പിച്ചിരുന്നത്. 54 ഫ്ളാറ്റുകൾ നിർമാതാക്കളുടെ പേരിൽ തന്നെയാണ്. എല്ലാ ആധാരങ്ങളുടെയും അസൽ പകർപ്പുകൾ നഗരസഭ പരിശോധിച്ചിട്ടില്ലാത്തതിനാൽ അവ പരിശോധിക്കാൻ യോഗം മരട് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി.
പ്രമാണങ്ങളിൽ സ്ഥലത്തിനും കെട്ടിടത്തിനും കൊടുത്ത തുകയും പ്രമാണങ്ങളെ സംബന്ധിച്ച മറ്റുപ്രസക്ത വിവരങ്ങളും അടങ്ങുന്ന റിപ്പോർട്ട് 14നു ചേരുന്ന യോഗത്തിൽ സമർപ്പിക്കാനും സെക്രട്ടറിയോട് യോഗം ആവശ്യപ്പെട്ടു.
ഫ്ളാറ്റ് ഉടമകൾ അവരുടെ ക്ലെയിമുകൾ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കകം സമർപ്പിക്കണം. അടുത്ത മൂന്നു ദിവസത്തിനകം കിട്ടുന്ന അപേക്ഷകൾ 14നും അതിനുശേഷം കിട്ടുന്നവ 17നും കമ്മിറ്റി പരിശോധിക്കും. ഫ്ളാറ്റ് ഉടകളെ നേരിട്ടു വിളിച്ചു വരുത്തി തെളിവെടുപ്പുനടത്താനും സമിതി ആലോചിക്കുന്നുണ്ട്. സമിതിയിലെ മറ്റ് അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക്, പിഡബ്ലിയുഡി മുൻ ചീഫ് എൻജിനിയർ ആർ. മുരുകേശൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മരട് ഫ്ളാറ്റ് : രേഖകൾ സമർപ്പിക്കാൻ ഒരാഴ്ചകൂടി
01:42 AM Oct 11, 2019 | Deepika.com