കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് അന്വേഷണസംഘം സെക്രട്ടേറിയറ്റിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു.
പാലം നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികൾ മുതലുള്ള കാര്യങ്ങളിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്നതിനുള്ള നീക്കമാണ് കൂടുതൽ രേഖകൾ ശേഖരിക്കുന്നതിനു പിന്നിലെന്നാണു സൂചന. ഇതിനിടെ പൊതുമരാമത്ത് മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് ആവർത്തിച്ചു. എന്നാൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ഇതുവരെ ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടീസ് നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ചോദ്യം ചെയ്യലെന്നും വിജിലൻസ് അന്വേഷണസംഘം വ്യക്തമാക്കി.
മേൽപ്പാലം നിർമാണത്തിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാണെന്നും ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ പാലം തത്കാലത്തേക്കുപൊളിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
പാലാരിവട്ടം പാലം കൂടുതൽ രേഖകൾ പരിശോധിക്കുന്നു
01:28 AM Oct 11, 2019 | Deepika.com