കൊച്ചി: സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ക്യൂറേറ്റിവ് പെറ്റീഷന് ദസറ അവധിക്കുശേഷം പരിഗണിക്കുന്ന സാഹചര്യത്തില്‍ മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ സാവകാശം നല്‍കണമെന്ന് പൊളിക്കാനിരിക്കുന്ന ഫ്ളാറ്റുകളില്‍ ഒന്നായ ‘ജയിന് കോറല്‍ കോവി’ലെ താമസക്കാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സുപ്രീംകോടതി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപ്പോര്‍ട്ടാണ് ഇത്തരത്തിലുള്ളൊരു വിധിക്കു കാരണം. അത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടില്‍ സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്കി ഫ്ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നു.
എന്നാല്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കൊപ്പം ചേർന്ന് സര്‍ക്കാര്‍ നിരപരാധികളായ താമസക്കാരെ വഴിയാധാരമാക്കാനാണ് ശ്രമിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ കമ്മിറ്റിക്കെതിരേ കേസ് നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫളാറ്റ് നിര്‍മാതാക്കളും ബാങ്കുകളും ഉള്‍പ്പെടുന്ന ലോബികള്‍ തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ് മരടിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനു സാവകാശം ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരേയും നടപടികളുമായി മുന്നോട്ടു പോകും. നാലു ദിവസംകൊണ്ട് താമസക്കാരെ ഒഴിപ്പിക്കാനും മൂന്നു മാസംകൊണ്ട് പൊളിക്കാനും സുപ്രീം കോടതിയില്‍ ആക്ഷന്‍ പ്ലാന്‍ നല്കിയ സര്‍ക്കാര്‍ നടപടി തെറ്റായ സമീപനമാണ്.
നാല് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി. സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജിയും റിവ്യുഹര്ജിയും ഇപ്പോള്‍ ക്യൂറേറ്റിവ് പെറ്റീഷനും ഫയല്‍ ചെയ്ത അഡ്വ. മനോജ് സി. നായര്‍, തോമസ് ഏബ്രഹാം, സൈമണ്‍ ഏബ്രഹാം, കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പൊളിക്കുന്നതിനു സാവകാശം നല്‍കണമെന്ന് ഉടമകള്‍
01:28 AM Oct 11, 2019 | Deepika.com