തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവിനെത്തുടർന്നു കെഎസ്ആർടിസി സർവീസ് നടത്തിപ്പിലുണ്ടായ പ്രതിസന്ധി തുടരുന്നു. ഇന്നലെ 1352 സർവീസുകളാണ് റദ്ദാക്കിയത്. ആകെയുള്ള 5312 ഷെഡ്യൂളുകളിൽ ഇന്നലെ അയയ്ക്കാനായത് 3988 ഷെഡ്യൂളുകൾ മാത്രം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
തിരുവനന്തപുരം മേഖലയിൽ 1582 ഷെഡ്യൂളുകളും എറണാകുളം മേഖലയിൽ 1482 ഷെഡ്യൂളുകളും കോഴിക്കോട് മേഖലയിൽ 1022 ഷെഡ്യൂളുകളുമാണ് ഇന്നലെ റദ്ദാക്കേണ്ടിവന്നത്. ഡ്രൈവർ ക്ഷാമം എങ്ങിനെയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി മാനേജ്മെന്റ്. കെഎസ്ആർടിയിൽ പ്രതീക്ഷിച്ച രീതിയിൽ ദിവസ വേതനത്തിന് ഡ്രൈവർമാർ എത്താത്തതിനെ തുടർന്നാണ് ഷെഡ്യൂളുകൾ ഇന്നലെയും വ്യാപകമായി റദ്ദാക്കേണ്ടിവന്നത്.
കഴിഞ്ഞയാഴ്ച കൂടുതൽ ഡ്രൈവർമാരെ വിന്യസിച്ചതിലൂടെ യാത്രാക്ലേശം ഒരു പരിധി വരെ പരിഹരിക്കുന്നതിനു സാധിച്ചിരുന്നു. തുടർന്നും ദിവസവേതനത്തിൽ ഡ്രൈവർമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റ്. എന്നാൽ ഇതുണ്ടായില്ല. പുതിയ സേവന വേതന വ്യവസ്ഥകളോട് താത്കാലിക ഡ്രൈവർമാരിൽ ഭൂരിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം. ആനുകൂല്യങ്ങൾ ഒഴിവാക്കി തങ്ങളെ ദിവസക്കൂലിക്കാരായി പരിഗണിക്കുന്നതും തൊഴിലിലെ അനിശ്ചിതത്വവുമാണ് പലരുടെയും വിമുഖതയ്ക്കുകാരണമാകുന്നത്.
കെഎസ്ആർടിസിയിലെ ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം ഡ്രൈവർമാരും ജോലിക്കെത്തിയിരുന്നത്. എന്നാൽ കോടതിയുടെ ഇടപെടലോടെ ആ പ്രതീക്ഷ മങ്ങി. മാറിയ സാഹചര്യത്തിൽ നിയമനം സ്ഥിരപ്പെടുത്താനുള്ള സാധ്യതയും ഇല്ലാതായി. അതേസമയം താൽക്കാലിക ഡ്രൈവർമാരുടെ അഭാവത്തിൽ ഡ്രൈവർമാർ കണ്ടക്ടർ ഡ്യൂട്ടി ചെയ്യുന്നതു വിലക്കിക്കൊണ്ട് കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്.
ഡ്രൈവർമാരെ ഡ്രൈവർ ഡ്യൂട്ടിക്കു മാത്രം നിയോഗിക്കണമെന്നു കാണിച്ച് യൂണിറ്റ് മേധാവികൾക്കു കത്തും നൽകിയിട്ടുണ്ട്. അവധി ദിവസങ്ങളിലും തിങ്കൾ, വെള്ളി ദിവസങ്ങളിലുമാണ് കെഎസ്ആർടി അധിക സർവീസുകൾ നടത്തുന്നത്. ഈ ദിവസങ്ങളിൽ ദിവസ വേതനത്തിൽ കൂടുതൽ ഡ്രൈവർമാരെ നിയോഗിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ മാസത്തെ ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് ഒരു വിഭാഗം ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉന്നത തസ്തികയിലുള്ള ചില ഉദ്യോഗസ്ഥർക്ക് ശന്പളം നൽകിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർക്ക് ശന്പളത്തിന്റെ 70 ശതമാനം നൽകുന്നതിന് മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഈ തുക അക്കൗണ്ടിലെത്തുമെന്നാണ് മാനേജ്മെന്റ് നൽകുന്ന വിവരം.
കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു
01:28 AM Oct 11, 2019 | Deepika.com