കണ്ണൂർ: മൈസൂരുവിൽനിന്നു വിലയ്ക്കുവാങ്ങിയ 28 ദിവസം പ്രായമായ പെൺകുട്ടിയെ ഇരിക്കൂറിലെ ഒരു വീട്ടിൽനിന്ന് മോചിപ്പിച്ചു. കണ്ണൂർ ചൈൽഡ് ലൈനിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ ഡോ.ഇ.ഡി. ജോസഫിന്റെ നേതൃത്വത്തിലാണു കുട്ടിയെ മോചിപ്പിച്ച് പട്ടുവത്തെ ചൈൽഡ് ഹോമിൽ ഏൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ, സംസ്ഥാന ബാലാവകാശ കമ്മീഷൻ, കർണാടകയിലെ ബാലാവകാശ കമ്മീഷൻ, മൈസൂരുവിലെ ശിശുക്ഷേമ സമിതി, ബാർ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്.
മൈസൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശിയുടെ സഹോദരന്റെ മൈസൂരു സ്വദേശിനിയായ ഭാര്യയിൽനിന്നാണ് ഇരിക്കൂർ സ്വദേശിനി കുട്ടിയെ വിലയ്ക്കു വാങ്ങിയത്. കർണാടക സ്വദേശിയായ നോട്ടറി അഭിഭാഷകൻ മുഖേന ദത്തെടുക്കൽ നിയമപ്രകാരമാണ് കുട്ടിയെ ദത്തെടുത്തതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ രേഖകൾ പരിശോധിച്ച ചെൽഡ് വെൽഫെയർ കമ്മീഷൻ ഇതു വ്യാജമാണെന്ന് കണ്ടെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്ത് പട്ടുവത്തെ ചൈൽഡ് ഹോമിലേക്ക് കൈമാറുകയായിരുന്നു.
നിലവിൽ ദത്തെടുക്കുന്നതിനു സർക്കാരിന്റെ ഏജൻസിയായ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് ഏജൻസിയിൽ പേര് രജിസ്റ്റർ ചെയ്തശേഷം ഇതിന്റെ പ്രിന്റൗട്ട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെത്തിക്കണം. തുടർന്ന് അവരാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത്.
കുട്ടിയെ വിലയ്ക്കു വാങ്ങിയ ഇരിക്കൂർ സ്വദേശിനിക്ക് മൂന്ന് ആൺകുട്ടികളുണ്ട്. കുട്ടിയെ വിറ്റ മൈസൂരു സ്വദേശിനിക്ക് മൂന്ന് പെൺകുട്ടികളുമുണ്ട്. നാലാമതുണ്ടായ കുട്ടിയെയാണു വിറ്റത്. കുട്ടിയെ തിരികെ നൽകിയാൽ മൈസൂരു സ്വദേശിനി കുട്ടിയെ കൊലപ്പെടുത്തുകയോ മറ്റൊരാൾക്ക് വിൽക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇരിക്കൂർ സ്വദേശിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പറഞ്ഞു. മൈസൂരു മേഖലയിൽ പെൺകുട്ടികളെ കൊല്ലുന്നത് വ്യാപകമാണെന്നും ഇരിക്കൂർ സ്വദേശിനി പറഞ്ഞു. ഇരിക്കൂർ പോലീസിനോട് കേസെടുത്ത് അന്വേഷണം നടത്തുവാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
റെനീഷ് മാത്യു
മൈസൂരുവിൽനിന്ന് പെൺകുട്ടികളെ കേരളത്തിൽ വിൽക്കുന്നു
01:28 AM Oct 11, 2019 | Deepika.com