മുക്കം: കൂടത്തായി കൊലപാതക കേസിലെ പ്രധാന പ്രതി ജോളി വ്യാജ ഒസ്യത്ത് തയാറാക്കി പൊന്നാമറ്റം കുടുംബവീടും സ്ഥലവും തന്റെ പേരിലാക്കിയന്ന പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സംഘം ഓമശേരി പഞ്ചായത്തോഫീസിൽ പരിശോധന നടത്തി.
എഎസ്പി ടി.കെ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പരിശോധന നാലുമണിക്കൂറോളം നീണ്ടു. വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടേയും പകർപ്പ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്.
2012 ലാണ് ജോളി പൊന്നാമറ്റം കുടുംബസ്വത്ത് വ്യാജ ഒസ്യത്ത് തയാറാക്കി തന്റെ പേരിലേക്ക് മാറ്റിയത്. ആറുമാസം ഈ വസ്തുവകകൾ തന്റെ സ്വന്തമായി ഇവർ ഉപയോഗിക്കുകയും ചെയ്തു.
വ്യാജ ഒസ്യത്ത് തയാറാക്കുന്ന സമയത്ത് പഞ്ചായത്തിലുണ്ടായിരുന്ന സെക്രട്ടറിയല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ രേഖകൾ പരിശോധിച്ച ശേഷം അന്നത്തെ സെക്രട്ടറിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഒസ്യത്ത് തയാറാക്കാൻ പഞ്ചായത്തോഫീസിൽനിന്ന് വല്ല സഹായവും ലഭിച്ചിരുന്നോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിക്കുന്നതിനായി റോയിയുടെ സഹോദരൻ റോജോ ഓമശേരി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും വേണ്ട സഹകരണം ലഭിച്ചിരുന്നില്ലെന്നും ആരോപണമുയർന്നിരുന്നു. ഇത് ഒരു പ്രാദേശിക നേതാവ് ഇടപെട്ടതിനാലാണെന്നും റോയിയുടെ സഹോദരൻ റോജോ ആരോപിച്ചിരുന്നു.
വ്യാജ ഒസ്യത്ത്: ഓമശേരി പഞ്ചായത്തോഫീസിൽ ക്രൈംബ്രാഞ്ച് പരിശോധന
01:07 AM Oct 11, 2019 | Deepika.com