കൊച്ചി: ആറു വർഷത്തോളം ജീവിക്കുകയും അനുഭവിക്കുകയും ചെയ്ത ക്രൈസ്തവ സന്യാസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ കാലഘട്ടം. സന്യാസത്തിൽ നിന്നു ലഭിച്ച അഗ്നിയാണ് എന്നിലെ സാമൂഹ്യപ്രവർത്തകയെ ഇന്നും ജ്വലിപ്പിക്കുന്നത്, ആളിക്കത്തിക്കുന്നത്. ക്രൈസ്തവ സന്യാസത്തിന്റെ നന്മയെക്കുറിച്ചു അഭിമാനത്തോടെ വാചാലയാകുന്നത് രാജ്യത്തെ പ്രമുഖ സാമൂഹ്യപ്രവർത്തക ദയാബായ്.
മേഴ്സി മാത്യു പുല്ലാട്ട് എന്ന സന്യാസാർഥിനിയിൽ നിന്നു ദയാബായിലേക്കുള്ള പരിവർത്തനത്തിനും വളർച്ചയ്ക്കും കത്തോലിക്കാ സഭയോടും താൻ അംഗമായിരുന്ന ഹോളി ക്രോസ് സന്യാസിനി സമൂഹത്തോടും അളവില്ലാത്ത കടപ്പാടുണ്ടെന്നു, കൊച്ചിയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ദയാബായ് "ദീപിക'യോടു പറഞ്ഞു.
ഇന്നു സന്യാസിനികളെയും മഠങ്ങളെയും അകാരണമായി അധിക്ഷേപിക്കുന്നതിൽ ദുഃഖമുണ്ട്. ഏതൊരു സംവിധാനത്തിനും നിയതമായ ചട്ടക്കൂട് ഉള്ളതുപോലെ സന്യാസിനി മഠങ്ങൾക്കും അതുണ്ട്. അത് പൗരാവകാശ ലംഘനമാണന്നെല്ലാം വ്യാഖ്യാനിക്കുന്നതു സ്ഥാപിത താത്പര്യക്കാരാണ്. മഠങ്ങൾക്കുള്ളിൽ സ്ത്രീകളുടെ അവകാശങ്ങൾ വെല്ലുവിളിക്കപ്പെടുന്നു എന്നതു തെറ്റായ പ്രചാരണമാണ്. തീരുമാനങ്ങളെടുക്കാൻ പ്രാപ്തമാകുന്ന സമയത്താണു സന്യാസാർഥിനികൾ വ്രതങ്ങളെടുക്കുക. ആരും അവരെ അതിനു നിർബന്ധിക്കുന്നില്ല- ദയാബായ് പറഞ്ഞു.
അപരനുവേണ്ടി ഉരുകിത്തീരാനുള്ള മഹത്തായ ക്രിസ്തുദർശനത്തിന്റെ ആഴം തനിക്കു പകർന്നു നൽകിയത് എന്റെ സന്യാസിനി സമൂഹമാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. സന്യസ്തജീവിതത്തിന്റെ അതുല്യമായ അനുഭവങ്ങളിലൂടെ ലഭിച്ച ഊർജമാണു മറ്റുള്ളവർക്കായി ജീവിക്കാൻ പ്രചോദനം. മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങൾക്കിടയിലും കാസർഗോഡിലെ എൻഡോസൾഫാൻ ദുരിതബാധിതരിലും അവരിലൊരാളായി, അവർക്കായി ജീവിക്കാനുള്ള പ്രചോദനവും അതു തന്നെയാണ്.
അധ്യാപികയായ ഒരു സന്യാസിനി മഠം ഉപേക്ഷിച്ചു തന്റെ കൂടെച്ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ലക്ഷ്യം ആത്മാർഥമല്ലെന്നറിഞ്ഞപ്പോൾ താൻ വേണ്ടെന്നു പറയുകയായിരുന്നു. അവർക്കായി പൊതുവേദിയിൽ പ്രസംഗിക്കാൻ ആവശ്യപ്പെട്ടപ്പോഴും അതിനു താനില്ലെന്നറിയിച്ചെന്നും ദയാബായ് പറഞ്ഞു.
സന്യാസിനിയാകാനുള്ള ആഗ്രഹത്തിൽ 1958 മുതൽ 1964 വരെ ആറു വർഷക്കാലം ഹോളിക്രോസ് സന്യാസിനി സമൂഹത്തിൽ മേഴ്സി മാത്യു പുല്ലാട്ട് പരിശീലനം നേടിയിരുന്നു. ബിഎസ്സി ഉൾപ്പെടെ ഉപരിപഠനവും സന്യാസജീവിതത്തിന്റെ തീക്ഷ്ണവും ആഴവുമുള്ള അനുഭവങ്ങളും സ്വന്തമാക്കാൻ അവസരം നൽകിയതു സഭയാണ്. ഹസാരിബാഗിലെ മഠത്തിൽ നൊവിഷ്യേറ്റ് പൂർത്തിയാക്കിയ ശേഷമാണു സന്യാസിനി സമൂഹത്തിന്റെ അനുവാദത്തോടെ മുഴുവൻസമയ സാമൂഹ്യപ്രവർത്തന മേഖലയിലേക്കു പ്രവേശിച്ചത്.
സിജോ പൈനാടത്ത്
ക്രൈസ്തവ സന്യാസത്തോടു കൃതജ്ഞതയോടെ ദയാബായ്
12:03 AM Oct 11, 2019 | Deepika.com