തിരുവനന്തപുരം: ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മതിലുകളില്ലാത്ത മനസിന്റെ ഉടമയായിരുന്നു എന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ആർച്ചുബിഷപ് മാർ ഗ്രിഗോറിയോസിന്റെ 25-ാം ഓർമപ്പെരുന്നാളിൽ സന്ദേശം നൽകുകയായിരുന്നു കാതോലിക്കാ ബാവ.
മനുഷ്യമനസുകളിൽ സ്ഥിരപ്രതിഷ്ഠ നേടാൻ മാത്രം വിശാലമനസ് മാർ ഗ്രിഗോറിയോസ് എപ്പോഴും പ്രകടിപ്പിച്ചിരുന്നു. അതിർവരന്പുകൾ ഇല്ലാതെ അരമനയ്ക്ക് പുറത്ത് സകലരുടെയും ബിഷപ്പാകുവാൻ അദ്ദേഹത്തിനു കഴിഞ്ഞതായി കാതോലിക്കാ ബാവ പറഞ്ഞു.
രാവിലെ ഏഴിന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി നടന്നു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ജേക്കബ് മാർ ബർണബാസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗിസ് മർ മക്കാറിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് കബറിടത്തിൽ അനുസ്മരണ ചടങ്ങുകൾ നടന്നു.
ബനഡിക്ട് മാർ ഗ്രിഗോറിയോസ് മതിലുകളില്ലാത്ത മനസിന്റെ ഉടമ: മാർ ക്ലീമിസ് കാതോലിക്കാ ബാവ
12:03 AM Oct 11, 2019 | Deepika.com