കൊച്ചി: വിവാഹം ആശീര്‍വദിച്ചു നല്‍കണമെന്നു പള്ളിയധികൃതരോടു നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും വിവാഹം ആശീര്വദിക്കുന്നതു പള്ളിയുടെ പൊതുസേവനമോ പൊതുകര്ത്തവ്യമോ അല്ലെന്നും ഹൈക്കോടതി. സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ രണ്ടംഗങ്ങള്‍ തമ്മിലുള്ള വിവാഹം ആശീര്‍വദിക്കാന്‍ ബാലരാമപുരം പള്ളിയധികൃതര്‍ വിസമ്മതിച്ചതിനെതിരേ വധൂവരന്മാര് നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ബാലരാമപുരം സ്വദേശിയായ യുവാവും മാരായമുട്ടം സ്വദേശിനിയും സഭയുടെ ചട്ടങ്ങള്‍ക്കനുസരിച്ചു പ്രീ മാരിറ്റല്‍ കോഴ്സില്‍ പങ്കെടുത്തു സര്‍ട്ടിഫിക്കറ്റ് നേടി വിളിച്ചുചൊല്ലല്‍ ചടങ്ങിനുള്ള ഫീസും കെട്ടിവച്ചു. ഇതിനുശേഷം നിയമപ്രകാരം രണ്ടു ഞായറാഴ്ചകളില്‍ വിവാഹം സംബന്ധിച്ചു പള്ളിയില്‍ വിളിച്ചു ചൊല്ലല്‍ നടത്തി. ഇതിനിടെ മറ്റൊരു യുവതി രംഗത്തെത്തി. വിവാഹവാഗ്ദാനം നല്കി 2008 മുതല്‍ യുവാവ് തന്ന പീഡിപ്പിക്കുകയാണെന്നും ഇയാളുടെ വിവാഹം നടത്തരുതെന്നും പോലീസില്‍ കേസുണ്ടെന്നും യുവതി പള്ളി അധികൃതരെ അറിയിച്ചു.
തുടർന്നു വിഷയം സഭാ കോടതിയുടെ പരിഗണനയ്ക്കു വിട്ടു. സഭാധികൃതര്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം ആശീര്വദിക്കാനാവില്ലെന്ന് അറിയിച്ചു. ഇതിനെതിരേയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. വ്യക്തിപരമായ വൈരാഗ്യം നിമിത്തമാണു യുവതി ആരോപണം ഉന്നയിച്ചതെന്നും പ്രീമാരിറ്റല്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നേടി ഫീസ് നല്കിയ സാഹചര്യത്തില്‍ ചടങ്ങു നടത്താന്‍ പള്ളിയധികൃതര്ക്കു ബാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത്തരമൊരു അവകാശം ഹര്ജിക്കാര്ക്കില്ലെന്നു സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതോടെ ഇതില്‍ ഇടപെടാനാവില്ലെന്നു സിംഗിള്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
വിവാഹം ആശീര്‍വദിക്കാൻ പള്ളിയധികൃതരോടു നിര്‍ദേശിക്കാനാവില്ല: ഹൈക്കോടതി
12:03 AM Oct 11, 2019 | Deepika.com