കാസര്‍ഗോഡ്: മൂന്നാഴ്ച മുമ്പ് കാണാതായ യുവതിയെ കൊന്ന് പുഴയില്‍ കെട്ടിത്താഴ്ത്തിയതായി ഭര്‍ത്താവിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ ആരംഭിച്ചു. കൊല്ലം സ്വദേശിനിയും കാസര്‍ഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സില്‍ജോയുടെ ഭാര്യയുമായ പ്രമീള(30)യെയാണ് കാണാതായത്. കഴിഞ്ഞ മാസം 19 മുതല്‍ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് 20 ന് രാവിലെ സില്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രമീള പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ സില്‍ജോയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് ഭാര്യയെ താന്‍തന്നെ കൊലപ്പെടുത്തിയതായും മൃതദേഹം തെക്കില്‍ പാലത്തിനു സമീപം ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയതായും സില്‍ജോ മൊഴി നല്‍കിയത്.
എന്നാല്‍ സില്‍ജോയുടെ ഈ മൊഴിയും പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. മൂന്നാഴ്ച മുമ്പ് പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെങ്കില് ഇത്രയും ദിവസത്തിനകം പുഴയിലോ ഏതെങ്കിലുമൊരു സമീപപ്രദേശത്തോ മൃതദേഹാവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സില്‍ജോ മാനസികനില തെറ്റി പറയുന്നതോ കരുതിക്കൂട്ടി അന്വേഷണം വഴിതെറ്റിക്കാനായി പറയുന്നതോ ആകാനും സാധ്യതയുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു.
ദമ്പതികള്‍ തമ്മില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമുള്ളതായി ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു.
ആലക്കോട് മണക്കടവ് സ്വദേശിയായ സിൽജോയും കൊല്ലം കുണ്ടറ സ്വദേശിനിയായ പ്രമീളയും നേരത്തെ എറണാകുളത്ത് ജോലിചെയ്തിരുന്ന സമയത്താണ് പരിചയപ്പെട്ടത്. സിൽജോ സോപ്പ് നിർമാണ കന്പനിയിലും പ്രമീള ഫാൻസി ഷോപ്പിൽ സെയിൽസ് ഗേളായും ജോലിചെയ്യുകയായിരുന്നു. പരിചയം പ്രണയമായതോടെ ഇരുവരും കാസർഗോട്ടേക്ക് താമസം മാറ്റുകയും പിന്നീട് രജിസ്റ്റർ വിവാഹം കഴിക്കുകയുമായിരുന്നു. സിൽജോ ഓട്ടോ ഡ്രൈവറായും പ്രമീള ജില്ലാ സപ്ലൈ ഓഫീസിൽ താത്കാലിക സ്വീപ്പറായും ജോലിചെയ്തുവരികയായിരുന്നു. വിദ്യാനഗർ പന്നിപ്പാറയിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു താമസം. രണ്ടു മക്കളുമുണ്ട്.
യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയതായി ഭര്‍ത്താവിന്റെ മൊഴി; ചന്ദ്രഗിരിപ്പുഴയില്‍ തെരച്ചില്‍
12:03 AM Oct 11, 2019 | Deepika.com