കോട്ടയം: ബിലിവേഴ്സ് ചർച്ചിനെതിരെ ചെറുവള്ളി എസ്റ്റേറ്റിന്റെ അവകാശം സംബന്ധിച്ച് യാതൊരു കേസും നിലവില്ലാതിരിക്കെ സർക്കാർ തുക നൽകി സ്ഥലം ഏറ്റെടുക്കുമെന്നു പറയുന്നത് വ്യക്തമല്ലെന്ന് ബിലീവേഴ്സ് വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ. ചെറുവള്ളി എസ്റ്റേറ്റ് പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർഭൂമിയാണെന്നാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും രാജമാണിക്യം കമ്മിറ്റി രിപ്പോർട്ട് നൽകിയത്. എന്നാൽ ഈ വാദവും റിപ്പോർട്ടും കോടതികൾ തള്ളിക്കളഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു.
സ്ഥലം വിട്ടുകൊടുക്കുന്നതിൽ നിയമാനുസൃതമായ ചർച്ചകൾക്ക് സഭ തയാറാണ്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ സഭാധികാരികളെ സമീപിച്ചിട്ടില്ല. സർക്കാർ സിവിൽ കോടതിയിൽ അവകാശത്തിനായി കേസ് ഫയൽ ചെയ്തിട്ടില്ല. കേസ് ഫയൽ ചെയ്താൽ സഭ അടുത്ത നടപടിയിലേക്കു നീങ്ങും.
ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്നുള്ള റവന്യു മന്ത്രിയുടെ പരാമർശം കണ്ടു. സർക്കാർ ഭൂമിയാണെങ്കിൽ പിന്നെന്തിനാണു കോടതിയിൽ തുക കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്വന്തംസ്ഥലം ഏറ്റെടുക്കാൻ കോടതിയിൽ പണം കെട്ടിവയ്ക്കേണ്ടതുണ്ടോ? തുക കെട്ടിവയ്ക്കുക വഴി ഇത് മറ്റൊരാളുടെ സ്ഥലമാണെന്ന് സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടതി എന്താണ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് സഭ.
നാടിന് ഒരു വിമാനത്താവളം വരുന്നതിനെ സഭ പിന്തുണയ്ക്കുന്നു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സംരംഭത്തിനും സഭ എതിരല്ല. സഭാ കൗണ്‍സിൽ ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നിലപാടിൽ അവ്യക്തത: ബിലീവേഴ്സ് ചർച്ച്
12:03 AM Oct 11, 2019 | Deepika.com