തിരുവനന്തപുരം: കുട്ടനാട്ടിലെ ജലവ്യവസ്ഥയെ മൂന്നായി തരം തിരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് നദികളുടെ താഴ്ഭാഗത്തുള്ള പ്രദേശങ്ങൾ, കുട്ടനാട്ടിലെ ചെറുതും വലുതുമായ കൈവഴികൾ, പാടശേഖരങ്ങളോടു ചേർന്നുള്ള തോടുകൾ എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
വെള്ളത്തിന്റെ ഒഴുക്കിന്റെ അടിസ്ഥാനത്തിൽ പാടശേഖരങ്ങളെ ക്ളസ്റ്ററുകളായി തിരിക്കും. ഈ മേഖലയിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കും. നെതർലാൻഡ്സ് പോലെയുള്ള രാജ്യങ്ങളെ മാതൃകയാക്കി ’നദിക്കൊരിടം’ പദ്ധതി നടപ്പാക്കാനും നിർദേശിച്ചു. ഇതിന്റെ ആദ്യപടിയായി ’പന്പയ്ക്കൊരിടം’പദ്ധതി നടപ്പാക്കാനാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. വേന്പനാട് കായലിന്റെ വിസ്തൃതി കുറയാതെ സൂക്ഷിക്കുന്നതിന് ’വേന്പനാടിനൊരിടം’ പദ്ധതിയും നടപ്പാക്കേണ്ടതുണ്ട്.
പാടശേഖരങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കു ഒഴുകുന്നതിനുള്ള സംവിധാനവും വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ ബണ്ടുകളും ശാസ്ത്രീയമായി നിർമിക്കണം. തോടുകളിലെ ചെളിയും മാലിന്യവും നീക്കംചെയ്യേണ്ടതും വശങ്ങൾ ബലപ്പെടുത്തേണ്ടതും അശാസ്ത്രീയമായി നിർമ്മിച്ച റോഡുകളും പാലങ്ങളും കണ്ടെത്തി ശാസ്ത്രീയമായി പുനർനിർമിക്കേണ്ടതും സ്വതന്ത്രമായ നീരൊഴുക്കിന് അനിവാര്യമാണ്.
പാടശേഖരങ്ങളിലെ വെള്ളം ഒഴുക്കിക്കളയുന്നതിന് ഉപയോഗിക്കുന്ന പെട്ടിയും പറയും എന്ന പരന്പരാഗത രീതി മാറ്റി എല്ലായിടത്തും യന്ത്രങ്ങൾ ഏർപ്പെടുത്തണം. സംയോജിത കൃഷി വികസിപ്പിക്കുകയും വ്യാപിപ്പിക്കുകയും വേണം. നാളികേര കൃഷിയും പുരയിട കൃഷിയും അതിനനുബന്ധമായി മറ്റ് വരുമാനവും തൊഴിലും സൃഷ്ടിക്കുന്ന പരിപാടികളും ഏകോപിപ്പിച്ച് കൊണ്ടുപോകണം.
മൃഗപരിപാലനം, താറാവ് വളർത്തൽ പ്രോത്സാഹനം എന്നിവയ്ക്കും ഉൗന്നൽ നല്കിയിട്ടുണ്ട്. പുനർനിർമ്മാണ പദ്ധതിയിൽ മത്സ്യമേഖലയ്ക്ക് മുന്തിയ പരിഗണനയുണ്ടാവണം. കുട്ടനാടിന്റെ പാരിസ്ഥിതിക സ്ഥിരത നിലനിർത്തുന്നതിനു വിവിധ വകുപ്പുകളുടെ ഉന്നതതല മോണിറ്ററിംഗ് കൃത്യമായി ഉണ്ടായിരിക്കണം. നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാതെ, കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ച് വേന്പനാട് കായലിലെ ജൈവവൈവിധ്യ കലവറയായ പാതിരാമണൽ സംരക്ഷിക്കണം.
കുട്ടനാട്ടിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പ്രത്യേക പാക്കേജ്: കുട്ടനാട് ജലവ്യവസ്ഥയെ മൂന്നായി തരംതിരിക്കും
11:43 PM Oct 10, 2019 | Deepika.com