തിരുവനന്തപുരം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി തന്നെ ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ തീരുമാനം. വിമാനത്താവള നിർമാണത്തിന് ആവശ്യമായ ഭൂമിയുടെ കണക്കെടുക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.
ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമിയാണെങ്കിൽ 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ടിലെ സെക്ഷൻ 77 പ്രകാരം, ഏറ്റെടുക്കുന്ന ഭൂമിയുടെ തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കും. കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണു തുക ഭൂമി ഉടമയ്ക്കു കൈമാറുക. ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ള 2263 ഏക്കർ ഭൂമി ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ രണ്ടു വർഷം മുൻപു തന്നെ ധാരണയായിരുന്നു. ഇതടക്കമുള്ള വികസന പദ്ധതികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
വിമാനത്താവളത്തിനായി ളാഹ, കുന്പള എസ്റ്റേറ്റുകളും പരിഗണിച്ചെങ്കിലും രണ്ടു ദേശീയപാതകളും അഞ്ചു പൊതുമരാമത്തു റോഡുകളും ചെറുവള്ളി എസ്റ്റേറ്റിനു സമീപത്തുള്ള സാഹചര്യത്തിലാണ് ഇതു തെരഞ്ഞെടുക്കാൻ മുൻ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള സമിതി ശിപാർശ ചെയ്തത്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്.
നിർദിഷ്ട വിമാനത്താവള ഭൂമിയിൽനിന്നു ശബരിമലയ്ക്ക് 48 കിലോമീറ്ററും കൊച്ചിയിലേക്ക് 113 കിലോമീറ്ററുമാണു ദൂരം. വിദേശ രാജ്യങ്ങളിൽനിന്നടക്കം ശബരിമലയിലെത്തുന്ന തീർഥാടകർക്കും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളവർക്കും ഈ വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കും.
ശബരിമല വിമാനത്താവ ളം ചിറകുവിരിക്കുന്നു ; ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കും
01:09 AM Oct 10, 2019 | Deepika.com