കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളിക്കു നാലു മരണങ്ങളില്‍ കൂടി പങ്കുണ്ടെന്നു സംശയം. കൂടത്തായിയില്‍ മരിച്ച ആറുപേര്‍ക്കു പുറമേയാണു നാലുപേരുടെ മരണത്തിൽ കൂടി ബന്ധമുണ്ടെന്നു പോലീസ് സംശയിക്കുന്നത്. മരിച്ച പൊന്നാമറ്റം ടോം തോമസിന്റെ സഹോദരങ്ങളായ അഗസ്റ്റിന്, ഡൊമിനിക് എന്നിവരുടെ മക്കളായ വിന്‍സന്റ്, സുനീഷ് എന്നിവരും പൊന്നാമറ്റം വീടിനു സമീപത്തു താമസിക്കുന്ന അമ്പലക്കുന്ന് ഇമ്പിച്ചുണ്ണി, ചാത്തമംഗലം സ്വദേശി രാമകൃഷ്ണൻ എന്നിവരുമാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചവര്‍. ഇവരെല്ലാം ജോളിയുമായി നേരിട്ട് ബന്ധമുള്ളവരാണ്.
ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ ജോളി, എം.എസ്. മാത്യു, പ്രജുകുമാർ എന്നിവരെ ഇന്നു താമരശേരി കോടതിയിൽ ഹാജരാക്കും. ജോളിക്ക് പൊട്ടാസ്യം സയനൈഡ് നൽകിയതിന് അറസ്റ്റിലായ എം.എസ്. മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ 15 ദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിൽ വിട്ടുകിട്ടിയാലുടൻ കൂടത്തായിയിലും എൻഐടി ഭാഗത്തും മറ്റും പ്രതികളുമായി തെളിവെടുക്കും.
ആറു കൊലപാതക കേസുകളും ആറു സംഘമായി തിരിഞ്ഞായിരിക്കും ഇനി അന്വേഷിക്കുക. നൂറിലധികം പേരെ ഇനി ചോദ്യംചെയ്യാനുണ്ട്. ആവശ്യമുള്ളവരെ ഉൾപ്പെടുത്തി ലിസ്റ്റ് തയാറാക്കും. ജോളിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
അറസ്റ്റിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ജോളി ഏറ്റവും കൂടുതൽ പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ട ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസണെ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തു. ജോളിയുടെയും തന്റെയും മക്കൾ ഒരുമിച്ച് പഠിക്കുന്നതിനാൽ ജോളിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നതായും മക്കൾക്കൊപ്പം സിനിമ കാണാൻ പോയപ്പോൾ ജോളിയും മക്കളും ഒപ്പം വന്നിരുന്നതായും ജോൺസൺ മൊഴിനൽകി. ജോളിയുടെ സ്വർണം പണയംവയ്ക്കാൻ വാങ്ങിയിരുന്നതായും ഇദ്ദേഹം മൊഴിനൽകി. ജോളിയുമായി നടത്തിയ ഫോൺസംഭാഷണത്തിന്റെ ക്ലിപ്പിംഗ് ഇദ്ദേഹം അന്വേഷണസംഘത്തിന് കൈമാറി.
ഇതിനിടെ, വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച കൂടത്തായി വില്ലേജ് ഓഫീസിനെക്കുറിച്ചും തഹസിൽദാർ ജയശ്രീയെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ റവന്യു മന്ത്രി ഉത്തരവിട്ടു.
നിലവിലെ ആറു ദുരൂഹമരണകേസുകൾ അന്വേഷിക്കുന്നതിനൊപ്പം മറ്റു നാലു പരാതികളും അന്വേഷിക്കും. മരിച്ച അയൽവാസി ഇമ്പിച്ചുണ്ണിക്കു റോയിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതും സംശയം ബലപ്പെടുത്തുന്നതാണ്.
അതേസമയം, ആറു പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്താന്‍ ജോളി ആസൂത്രിത നീക്കം നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സഹോദരിയുടെ മകളുള്‍പ്പെടെ ആറു പെണ്‍കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു പറയുന്നത്. ഇതില്‍ മൂന്നു പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നതിന് ശ്രമിച്ചതായി ആദ്യഘട്ടത്തില്‍തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പുറമേയാണ് മറ്റുള്ള മൂന്നു പേർ കൂടി സമാനമായ സംഭവമുണ്ടായതായി അന്വേഷണസംഘത്തെ അറിയിച്ചത്. പെണ്കുട്ടികളുടെയെല്ലാം വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
നാലു മരണത്തില്‍ കൂടി ജോളിക്ക് പങ്കുണ്ടെന്നു സംശയം
01:09 AM Oct 10, 2019 | Deepika.com