തിരുവനന്തപുരം: ഭൂമിയും വീടുമില്ലാത്തവർക്കു പാർപ്പിടം നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിനായി വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള അധിക ഭൂമി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.
സ്വന്തമായി വീടില്ലാത്തവർക്കു വീടും വീടും സ്ഥലവുമില്ലാത്തവർക്കും പാർപ്പിടവും നിർമിച്ചു നൽകുന്ന പദ്ധതിയാണു ലൈഫ് മിഷൻ. ആദ്യ രണ്ടു ഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളവർക്കാണു വീടു നിർമിക്കാൻ ധനസഹായം അനുവദിച്ചത്. ഇതിന്റെ പണം പൂർണമായും അനുവദിച്ചു. പദ്ധതി ഡിസംബറിൽ പൂർത്തിയാകും. മൂന്നാം ഘട്ടത്തിൽ സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർക്കാണു വീടു നിർമിക്കേണ്ടത്. ഇതിനു ഭൂമി കണ്ടെത്തുന്നതു വെല്ലുവിളിയായി.
ഈ സാഹചര്യത്തിൽ നവകേരള കർമ പദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത് എന്നിവർ എല്ലാ ജില്ലകളിലും പോകുകയും കളക്ടർമാരുടെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർത്ത് ഭൂമിയുടെ ലഭ്യത വിലയിരുത്തുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ കൈവശം എത്ര അധിക ഭൂമിയുണ്ടെന്ന് ഈ മാസം അവസാനത്തോടെ അറിയാനാകും.
ഈ ഭൂമി കൈമാറുന്നതിനാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ ഭവന നിർമാണ നടപടികൾ വേഗത്തിലാകും. ലൈഫ് മിഷൻ പദ്ധതിക്കു വിവിധ ജില്ലകളിൽ സർക്കാരിന്റെ കൈവശമുള്ള റവന്യൂ പുറന്പോക്ക് ഭൂമി, മരാമത്ത്, ജലസേചനം, പട്ടിക ജാതി, വാണിജ്യ നികുതി, ജല അഥോറിറ്റി, ഹൗസിംഗ് ബോർഡ് എന്നിവയുടെ ഭൂമി എന്നിവയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിയാണു തദ്ദേശഭരണ വകുപ്പിനു നൽകുക. രണ്ടു സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരമായിരിക്കും ഭൂമി കൈമാറ്റം.
ലൈഫ് മിഷൻ: സർക്കാർ വകുപ്പുകളുടെ അധിക ഭൂമി നല്കും
01:08 AM Oct 10, 2019 | Deepika.com