തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിയുണ്ടാകുന്ന കസ്റ്റഡി മരണ കേസുകളുടെ അന്വേഷണം സിബിഐയ്ക്കു വിടാൻ മന്ത്രിസഭാ തീരുമാനം. തൃശൂർ പാവറട്ടിയിൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് നാർകോട്ടിക് സ്ക്വാഡിന്റെ കസ്റ്റഡിയിൽ തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത്ത് കുമാർ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്കു വിടാനും മന്ത്രിസഭ തീരുമാനിച്ചു.
പോലീസ്, എക്സൈസ്, ജയിൽ വകുപ്പ് അധികൃതരുടെ കസ്റ്റഡിയിലിരിക്കേ മരിച്ചാൽ സിബിഐയ്ക്കു വിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ മരിക്കുന്ന സാഹചര്യത്തിൽ അതേ ഏജൻസി തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. കസ്റ്റഡിമരണ കേസുകൾ സിബിഐ പോലുള്ള അന്വേഷണ ഏജൻസികളെ ഏൽപിക്കണമെന്നും സുപ്രീംകോടതിയുടെ വിധി നിലവിലുണ്ട്. കസ്റ്റഡിമരണങ്ങൾ ഏത് ഏജൻസി അന്വേഷിക്കണമെന്ന തർക്കം നിലനിൽക്കേയാണ് ഉത്തരവ്.
കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് തൃശൂരിൽ കഞ്ചാവുമായി പിടിയിലായ തിരൂർ കൈമലച്ചേരി സ്വദേശി രഞ്ജിത്ത്കുമാർ മരിച്ചത്. തൃശൂർ നർക്കോട്ടിക് സ്ക്വാഡ് രഞ്ജിത്ത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷമുണ്ടായ അസ്വാഭാവിക മരണവും അതിന് ഉത്തരവാദികളായവരുടെ പങ്കും വിശദമായി അന്വേഷിക്കാൻ പാവറട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം 458/19 നന്പർ കേസാണ് സിബിഐയെ ഏൽപ്പിക്കുക.
തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. എക്സൈസ് കസ്റ്റഡിയിലെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇതുവരെ അറസ്റ്റിലായി. കേസിൽ ഏഴു പ്രതികളാണുള്ളത്.
കസ്റ്റഡിമരണങ്ങൾ: സിബിഐ അന്വേഷണത്തിന് നിർദേശം
01:08 AM Oct 10, 2019 | Deepika.com