കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിലെ വിള്ളലുകളും, ഗുണനിലവാരമില്ലാത്ത കോണ്ക്രീറ്റ് ഉപയോഗിച്ചെന്ന ശാസ്ത്രീയ റിപ്പോർട്ടും പരിഗണിക്കുന്പോൾ പാലത്തിനു ഗുണനിലവാരമില്ലെന്ന വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം അവസരത്തിൽ മേൽപ്പാലത്തിന്റെ ബലം പരിശോധിക്കാൻ ലോഡ് ടെസ്റ്റ് നടത്തണമെന്ന വാദം അപ്രസക്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസിലെ പ്രതികളുടെ ജാമ്യ ഹർജി തള്ളിയാണു ഹൈക്കോടതിയുടെ നിരീക്ഷണം. പാലാരിവട്ടം മേൽപ്പാലം തകരാറിലാണോ, പൊളിച്ചു നിർമിക്കണോ എന്നിങ്ങനെയുള്ള വിഷയങ്ങൾ ജാമ്യ ഹർജികളിൽ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. പാലത്തിന്റെ പിയർ ക്യാപ്പുകൾ, ഗർഡറുകൾ തുടങ്ങിയവയുടെ ബലത്തിൽ സംശയമുണ്ടെന്ന മൂന്ന് ഏജൻസികളുടെ ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു.
മേൽപ്പാലം പരിശോധനയ്ക്കു പുറമെ ശേഖരിച്ച സാന്പിൾ ചെന്നൈ ഐഐടിയിലും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധിച്ചിരുന്നു. പിയർ ക്യാപ്പുകൾ, ഗർഡറുകൾ തുടങ്ങിയവയുടെ ബലത്തിൽ സംശയമുണ്ടെന്നും മാനദണ്ഡമനുസരിച്ചുള്ള അളവിൽ കോണ്ക്രീറ്റ് ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഭൂരിപക്ഷം പിയർ ക്യാപ്പുകളിലും ഗർഡറുകളിലും വിള്ളലുണ്ട്.
ഇവയിൽ ചിലത് അനുവദനീയമായ അളവിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി സുമിത് ഗോയലിന് അന്യായമായി നേട്ടമുണ്ടാക്കാൻ മറ്റു പ്രതികൾ കൂട്ടുനിന്നതിന് പ്രഥമദൃഷ്ട്യാ വസ്തുതകളുണ്ടോയെന്നതു മാത്രമാണു പരിശോധിച്ചതെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
ഹർജി പരിഗണിക്കവേ മേൽപ്പാലം നിർമാണത്തിന് ടെണ്ടർ വിളിക്കും മുന്പേ അഴിമതിക്കുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ബിഒടി പദ്ധതി പ്രകാരം നാലുവരി മേൽപ്പാലം നിർമിക്കാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. ഇതിനായി ഭൂമി ഏറ്റെടുക്കലിന് 72.6 കോടി രൂപ എസ്റ്റിമേറ്റ് തുകയും കണക്കാക്കിയിരുന്നു. ടെണ്ടർ വിളിച്ചപ്പോൾ ബിഒടി പ്രകാരം നിർമിക്കാൻ തീരുമാനിച്ച മേൽപ്പാലം ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ്, കണ്സ്ട്രക്ഷൻ) പ്രകാരമാക്കി മാറ്റി. ഇതോടെ സ്ഥലമേറ്റെടുപ്പ് ഒഴിവാക്കി. മാത്രമല്ല, പാലത്തിന്റെ രൂപരേഖ (പ്ലാൻ) തയാറാക്കുന്നതുൾപ്പെടെയുള്ള ചുമതല കരാർ കന്പനിക്കു ലഭിക്കുന്ന സ്ഥിതിയായി. ഇതു സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
കന്പനി ആദ്യം നൽകിയ ടെണ്ടർ തുക 47 ലക്ഷം രൂപയായിരുന്നു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത കന്പനിയെ മറികടക്കാൻ ഇതിൽ 13.43 ശതമാനം റിബേറ്റ് നൽകി തുക കുറച്ചു. ടെണ്ടറിലെയും രജിസ്റ്ററിലെയും രേഖകളിൽ തിരുത്തിയതിനെക്കുറിച്ച് കൈയക്ഷര വിദഗ്ധരുടെ അഭിപ്രായമടക്കം ആരാഞ്ഞ് വിശദമായ അന്വേഷണം വേണമെന്നും വിജിലൻസ് വ്യക്തമാക്കിയിരുന്നു.
പാലാരിവട്ടം മേൽപ്പാലം: ഗുണനിലവാരമില്ലെന്ന വാദം തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി
01:08 AM Oct 10, 2019 | Deepika.com