മറയൂർ: കാന്തല്ലൂരിൽ നിർമാണ ജോലിക്കിടെ ജീപ്പ് ശരീരത്തിലൂടെ കയറി സ്ത്രീ തൊഴിലാളി മരിച്ചു. മറയൂർ പട്ടിക്കാട് സ്വദേശി ബാലന്റെ ഭാര്യ ലക്ഷ്മി (54) ആണ് ദാരുണമായി മരിച്ചത്. പരിക്കേറ്റ മറയൂർ പട്ടിക്കാട് സ്വദേശി സരസ്വതി (40) മറയൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാന്തല്ലൂർ ആണിവരമല ഭാഗത്തു സ്വകാര്യ വ്യക്തിയുടെ റിസോർട്ടിലേക്കു റോഡ് നിർമാണത്തിന്റെ കോണ്ക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയാണ് അപകടം. ഇന്നലെ രാവിലെ പത്തോടെ നിർമാണജോലി നടക്കുന്ന സ്ഥലത്തേക്കു സിമന്റുമായിവന്ന ജീപ്പിൽനിന്നു സിമന്റ് ഇറക്കുന്പോൾ ജീപ്പ് പിന്നോട്ട് ഉരുളുകയും ലക്ഷ്മിയെയും ഒപ്പമുണ്ടായിരുന്ന സരസ്വതിയെയും ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.
പത്തടിയോളം താഴ്ചയിലേക്കുവീണ ഇവരുടെ മുകളിലേക്ക് ജീപ്പ് മറിഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ഇരുവരേയും പതിനാല് കിലോമീറ്റർ അകലെയുള്ള സാഹായഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായില്ല. മറയൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി അയച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്കു പൊതുശ്മശാനത്തിൽ നടത്തും. മക്കൾ: മാരിയമ്മ, പട്ട് (മാരി), ശിവൻ. മരുമക്കൾ: രാജേഷ്, മണി, പ്രിയ.
പിന്നോട്ടുരുണ്ട ജീപ്പ് ഇടിച്ചു തൊഴിലാളി സ്ത്രീ മരിച്ചു
11:30 PM Oct 09, 2019 | Deepika.com